ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് ഗൂഢാലോചന - മഅദനി

Posted on: 11 Feb 2010

കളമശ്ശേരി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍നാശമുണ്ടാക്കിയ ബോംബ് സേ്ഫാടനങ്ങള്‍ നടന്നിട്ടും അതൊന്നും ഏറ്റെടുക്കാതെ ഒരു വ്യക്തിക്ക് പോറലുപോലുമേല്‍ക്കാതിരുന്ന കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് എച്ച്.എം.ടി. ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം തെറ്റ് തന്നെയാണ്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സേ്ഫാടന പരമ്പരകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയകാര്യം മാത്രമാണ്. മുസ്ലീംതീവ്രവാദം, ഹിന്ദുതീവ്രവാദം
 എന്നില്ല. അപകടകരമായ വഴികളിലൂടെ ഒരാള്‍ പോവുകയാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കണം. അല്ലാതെ അതിനെ തീവ്രവാദമായി മുദ്ര കുത്തരുത്. ബസ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഭാര്യ സൂഫിയ മഅദനിയെ പ്രതിയാക്കിയത് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണെന്ന് മഅദനി കുറ്റപ്പെടുത്തി. പി.ഡി.പി. പ്രവര്‍ത്തകര്‍ ആരും തന്നെ ഒരു വ്യക്തിയെപ്പോലും കൊന്നിട്ടില്ല. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളോട് ആരെയും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ കൊന്നിട്ടില്ലെന്ന് വേദിയില്‍ നിന്ന് പ്രഖ്യാപിക്കാന്‍ മഅദനി വെല്ലുവിളിച്ചു.

കളമശ്ശേരി മണ്ഡലം പ്രസിഡന്റ് മുജീബ്‌റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, അജിത്കുമാര്‍ ആസാദ്, വര്‍ക്കലരാജ്, ഇസ്മയില്‍ കങ്ങരപ്പടി, മുഹമ്മദ് റജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
 
എന്‍.ഐ.എ. അന്വേഷണം മുന്‍വിധികളോടെ- മഅ്ദനി
Posted on: 10 Feb 2010

തൃശ്ശൂര്‍:എന്‍.ഐ.എ.നടത്തുന്ന അന്വേഷണം മുന്‍ വിധികളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പത്രസമ്മേളനത്തില്‍ പറഞ്ഞു.

അടുത്തിടെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത യുവാവില്‍നിന്നു തനിക്കെതിരെ തെളിവുകളുണ്ടാക്കുന്ന രീതിയിലുള്ള കുറിപ്പുകള്‍ എഴുതിവാങ്ങിയിട്ടുണ്ട്. ഇപ്പോഴും കസ്റ്റഡിയില്‍ കഴിയുന്ന ഈ യുവാവിന്റെ വക്കീല്‍ വഴിയാണ് തനിക്കീവിവരം ലഭിച്ചത്. ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലും കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും മഅ്ദനിക്കു പങ്കുണ്ടെന്നുവരുത്തിത്തീര്‍ക്കുന്ന കുറിപ്പുകളാണ് ഇയാളില്‍നിന്ന് എന്‍.ഐ.എ. എഴുതിവാങ്ങിയത്.

എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത വ്യക്തികളെ പ്രേരിപ്പിച്ച് എനിക്കെതിരെ തെളിവുകള്‍ ഉണ്ടാക്കുകയാണ്. സഹായം അഭ്യര്‍ത്ഥിച്ച് പി.ഡി.പി. ആരുടെ അടുത്തേയ്ക്കും പോയിട്ടില്ല. രാഷ്ട്രീയവൈരാഗ്യമാണ് രണ്ടാംഘട്ട പകപോക്കലിനു കാരണം. യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാനല്ല മറിച്ച് അപസര്‍പ്പകഥകള്‍മെനയാനും സാമൂഹികനേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുമാണ് മാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു.

ജനസംഖ്യാനുപാതികമായ സംവരണത്തിലൂടെ മാത്രമേ സാമൂഹികനീതി നടപ്പില്‍വരൂ. ബ്രാഹ്മണര്‍ക്കും അര്‍ഹമായ സംവരണം വേണം. ജനസംഖ്യാനുപാതികമായി ജോലി ലഭിച്ചോ എന്നറിയാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കണം. സ്വകാര്യമേഖലയിലും സംവരണം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൂന്തുറസിറാജ്, ജില്ലാ പ്രസിഡന്റ് തെരുവത്ത് ഉമ്മര്‍ഹാജി, സംസ്ഥാന സെക്രട്ടറി കേച്ചേരി മുഹമ്മദ്കുട്ടി, ചാമക്കാല മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
Posted on: 10 Feb 2010

മണ്ണുത്തി:രാഷ്ട്രീയ ഗൂഢാലോചനയുടെ മറവിലാണ് തന്നെയും ഭാര്യയെയും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് മണ്ണുത്തിയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിരപരാധിത്വം ജനങ്ങളെ അറിയിക്കാനാണ് രാഷ്ട്രസുരക്ഷാ സന്ദേശയാത്ര നടത്തുന്നത്. എല്‍.ഡി.എഫുമായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒപ്പംനിന്നു പ്രവര്‍ത്തിച്ചതുകൊണ്ട് ദോഷമൊന്നും സംഭവിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷമാണ് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നത്-മഅദനി പറഞ്ഞു. പി.ഡി.പി. സംസ്ഥാന നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീസ്, മുഹമ്മദ്കുട്ടി കേച്ചേരി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.
 
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വരന്തരപ്പിള്ളിയില്‍ സ്വീകരണം
Posted on: 10 Feb 2010

വരന്തരപ്പിള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വരന്തരപ്പിള്ളിയില്‍ സ്വീകരണം നല്‍കി.

പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. മഅദനി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അബൂഹാജി അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.