പി.ഡി.പി.യുടെ സമയോചിത ഇടപെടല്‍ ബദിയടുക്കയില്‍ കലാപ നീക്കം പാളി

ബദിയടുക്ക: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പ്രഭാഷണത്തിന് ശേഷം ബദിയടുക്ക മീത്തല്‍ ബസാറിലെ ഒരു ക്ലബ്ബിന്റെ ആല്‍ത്തറയില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി നാട്ടില്‍ കലാപം നടത്താനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമം പി.ഡി.പി.നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സമയോചിത ഇടപെടല്‍ മൂലം പൊളിഞ്ഞു. ആല്‍ത്തറ വികൃതമാക്കിയതിനു  പുറമേ പ്രദേശത്ത് സ്ഥാപിച്ച ചെയര്‍മാന്റെ ബോര്‍ഡും നശിപ്പിച്ചിരുന്നു. കലാപം സൃഷ്ട്ടിച്ചു അതിനു പിന്നില്‍ പി.ഡി.പി.യാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇതോടെ തകര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘ  പരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ച വിവരം അറിഞ്ഞ പി.ഡി.പി. നേതാക്കള്‍ പോലീസ് അധികാരികളുമായി സംസാരിക്കുകയും സമാധാന പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയുമായിരുന്നു. പി.ഡി.പി. സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ്, ഹമീദ് കെടഞ്ചി, അഷ്‌റഫ് ബദിയടുക്ക, മഞ്ചുനാഥ റൈ അഷ്‌റഫ് കുമ്പഡാജെ, ഇബ്രാഹിം കാര്‍വാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആല്‍ത്തറ വൃത്തിയാക്കി നേരത്തെയുണ്ടായിരുന്ന പെയിന്റടിച്ച് വൃത്തിയാക്കി.

പി.ഡി.പി നേതാക്കള്‍ വിവാദ സ്ഥലം നേരെയാക്കി;ബദിയടുക്കയില്‍ ഹര്‍ത്താല്‍ അവസാനിപ്പിച്ചു (മാധ്യമം വാര്‍ത്ത)

ബദിയടുക്ക: സംഘര്‍ഷത്തിന് കാരണമായ ആല്‍ത്തറ പെയിന്റടിച്ച് നേരെയാക്കിയ പി.ഡി.പി നേതാക്കളുടെ നടപടി ബദിയടുക്കയില്‍ മാതൃകയായി. സാമൂഹിക ദ്രോഹികള്‍ ആല്‍ത്തറ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടന്ന മിന്നല്‍ ഹര്‍ത്താല്‍ അതിനാല്‍ ഭാഗികമായി പര്യവസാനിച്ചു.

ടൗണില്‍ മരച്ചുവട്ടില്‍ കെട്ടിയ തറയില്‍ സാമൂഹിക ദ്രോഹികള്‍ കരിഓയില്‍ ഒഴിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. അഭ്യൂഹം പരക്കവെ പി.ഡി.പി നേതാക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി സമാധാനശ്രമത്തിന് മുന്‍കൈയെടുക്കുകയായിരുന്നു.

 തങ്ങള്‍ ആല്‍ത്തറ നേരെയാക്കാമെന്ന് അവര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ബി.ജെ.പി നേതാക്കളെയും വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തിലാണ് പി.ഡി.പി പ്രവര്‍ത്തകര്‍ തറ പെയിന്റ് പൂശി നേരെയാക്കിയത്. ഇവിടെ പതിച്ച മഅ്ദനിയുടെ പോസ്റ്ററും വികൃതമാക്കിയിരുന്നു.

പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ്, പി.ഡി.പി നേതാക്കളായ ഹമീദ് കടഞ്ചി, അഷ്‌റഫ് ബദിയടുക്ക, മഞ്ജുനാഥ റൈ, അഷ്‌റഫ് കുമ്പഡാജെ, ഇബ്രാഹിം കാര്‍വാര്‍ എന്നിവരാണ് സമാധാനശ്രമത്തിന് നേതൃത്വം നല്‍കിയത്.കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും പെയിന്റടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹിക ദ്രോഹികള്‍ തന്നെയാണ് ബദിയടുക്കയിലും കരിഓയില്‍ ഒഴിച്ച് നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ പൊലീസ് മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ പി.ഡി.പി പ്രക്ഷോഭത്തിന് തയാറാകുമെന്നും ജില്ലാ പ്രസിഡന്റ് പി.എം. സുബൈര്‍ പടുപ്പ് മുന്നറിയിപ്പ് നല്‍കി. ബദിയടുക്കയില്‍ അനിഷ്ട സംഭവങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കുന്നതിന് തക്കസമയത്ത് രംഗത്തിറങ്ങിയ പി.ഡി.പി നേതാക്കളെ ഐ.എസ്. സക്കീര്‍ഹുസൈനും യൂനുസ് തളങ്കരയും അഭിനന്ദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.