കുപ്രചാരണങ്ങള്‍ക്കെതിരെ യാദാര്‍ഥ്യങ്ങള്‍ നിരത്തി ചെയര്‍മാന്റെ വാര്‍ത്താ സമ്മേളനം

കോഴിക്കോട്:പോലീസ് പിടിയിലായ ലഷ്‌കര്‍ തീവ്രവാദി തടിയന്റവിട നസീര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി.താന്‍ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്നതിനെതിരെയായിരുന്നു ഭീഷണി. നസീര്‍ തന്നെ പലതവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. അന്‍വാറുശ്ശേരി യതീംഖാനയില്‍ വി എസ് അച്യുതാനന്ദനെ ക്ഷണിച്ചപ്പോഴും നസീര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ നസീറിന്റെ ആശയം തനിക്കോ പി ഡി പിക്കോ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ മാര്‍ഗത്തില്‍ മുന്നോട്ട് പോകുമെന്നാണ് ഞാന്‍ അന്ന് നസീറിനോട് പറഞ്ഞത്. തടിയന്റവിട നസീര്‍ ഒരുകാലത്തും പി.ഡി.പി പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന് അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.
ജയിലില്‍ പോകുന്നതിനു മുന്‍പ് നസീറുമായി ബന്ധം ഉണ്ടായിരുന്നു.അന്ന് നസീര്‍ അടക്കമുള്ളവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി വിശ്ശദീകരിക്കാന്‍ ചികിത്സയില്‍ കഴിയുന്ന മുക്കം ഹൈ ലൈഫ് ആശുപത്രിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അബ്ദുല്‍ നാസ്സര്‍ മഅദനി.
നസീറും താനുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ നടക്കുന്ന ആരോപണം രാഷ്ട്രീയ പകപോക്കലാണ്. ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവര്‍ യഥാര്‍ഥ വിവരം പുറത്ത് വരുമ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. ഇപ്പോള്‍ വിദേശത്ത് കഴിയുന്ന ലഷ്‌കര്‍ തീവ്രവാദിയെന്ന് പറയുന്ന സി എ എം ബഷീറുമായി ഒരു പരിപാടിയില്‍ വേദി പങ്കിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം കോഴിക്കോട് മുലക്കുളത്ത് നടന്ന പൊതു യോഗത്തിലായിരുന്നു അത്. അന്ന് ബഷീര്‍ സിമി അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു.

നസീറിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിനെയും വിളിച്ചിട്ടില്ലെന്ന് ദൈവത്തെ വിളിച്ച ആണയിടുന്നു. ഷഫാസിനെ കണ്ടിട്ടില്ല. ബാബരി മസ്ജിദ് തകര്‍ച്ച, ബോംബെ കലാപം, ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയില്ലാതിരിക്കല്‍ , ഗുജറാത്ത് വംശഹത്യ തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലിംകള്‍ അനീതി നേരിട്ടിട്ടുണ്ട്. എന്നാല്‍ അതിനെ ജനാധിപത്യ രീതിയില്‍ നേരിടണമെന്നാണ് പി ഡി പിയുടെ നിലപാട്. അപക്വമതികളാണ് അപകടകരമായി ചിന്തിക്കുന്നത്. ജനാധിപത്യ ശക്തികളോട് ഒരുമിച്ച നിന്ന്‌പോരാടണമെന്നാണ് പി ഡി പി നിലപാട്. അന്വേഷിക്കുന്നവരോട് പൂര്‍ണമായി സഹകരിക്കും. എഫ് ബി ഐ ഉള്‍പ്പെടെയുള്ളവര്‍ വന്നാലും സഹകരിക്കും. കേരളത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും തന്റെ തലയില്‍ കെട്ടിവെക്കുന്നവര്‍ താന്‍ ഒരിക്കല്‍ കൂടി ജയിലില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും മഅദനി പറഞ്ഞു.

സൂഫിയ കുറ്റക്കാരിയല്ല; അറസ്റ്റ്‌ ചെറുക്കില്ലെന്ന്‌ മഅദനി

കൊല്ലം: അറസ്റ്റ്‌ ചെയ്യത്തക്ക എന്തെങ്കിലും കുറ്റം തന്റെ ഭാര്യ സൂഫിയ ചെയ്‌തിട്ടില്ലെന്നും അവരെ അറസ്റ്റ്‌ ചെയ്യാന്‍ അധികാരികള്‍ വന്നാല്‍ സഹകരിക്കുകയേ ഉള്ളൂ എന്നും പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്‌. തിങ്കളാഴ്‌ച തീര്‍പ്പുണ്ടാവും. അതിനു മുമ്പ്‌ അറസ്റ്റ്‌ ചെയ്യാന്‍ വരുന്നെങ്കില്‍ വരട്ടെ-അദ്ദേഹം നിലപാട്‌ വ്യക്തമാക്കി. അന്‍വാര്‍ശ്ശേരി യത്തീംഖാനയില്‍ വിശ്രമിക്കുകയാണ്‌ മഅദനി. പോലീസ്‌ ചോദ്യം ചെയ്യാന്‍ വന്നാല്‍ സഹകരിക്കുമെന്നും മഅദനി വ്യക്തമാക്കി. എത്ര ദിവസം ചോദ്യം ചെയ്യുന്നതിലും വിരോധമില്ല. 10 വര്‍ഷം ജയിലില്‍ കിടന്നശേഷമാണ്‌ തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്‌. 'ബാംഗ്ലൂര്‍ പോലീസ്‌ വരുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തകരെ ആശങ്കാകുലരാക്കിയിട്ടുണ്ട്‌. തമിഴ്‌നാട്‌ പോലീസ്‌ 10 വര്‍ഷം തന്നെ കഷ്ടപ്പെടുത്തിയ കാര്യം അവര്‍ക്കറിയാം. ചോദ്യം ചെയ്യലിന്റെ പേരില്‍ ബലിയാടാക്കുമോ എന്നും ആശങ്കയുണ്ട്‌.

'എന്നെപ്പറ്റി എന്തിനാണവര്‍ പച്ചക്കള്ളം പറയുന്നത്...?'


ശാസ്താംകോട്ട: അഞ്ചുനേരം നമസ്കരിച്ചും നോമ്പെടുത്തും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും ഇസ്ലാമിക നിഷ്ഠകള്‍ പുലര്‍ത്തിയും ജീവിക്കുന്ന എന്നെപ്പറ്റി എന്തിനാണവര്‍ കേട്ടാലറയ്ക്കുന്ന പച്ചക്കള്ളങ്ങള്‍ പറയുന്നത്? ഓര്‍മയായ കാലം മുതല്‍ പര്‍ദ ധരിക്കുന്ന എന്നെ അതിന്റെ പേരില്‍ അധിക്ഷേപിക്കാനും കേരളത്തിലെ എല്ലാ ഭീകരന്മാരുടെയും കാമുകിയായി എന്നെ ചിത്രീകരിക്കാനും ഗണേഷ്കുമാറിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കാം? ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്തുകൊണ്ടാണ് എനിക്കെതിരെ ആര്‍.എസ്.എസ് നേതാവിന്റെ നാവുകൊണ്ട് സംസാരിക്കുന്നത്?

ഉത്തരമില്ലാത്ത ഒത്തിരി ചോദ്യങ്ങള്‍ മനസ്സിലിട്ട് പുകച്ച് കരയാതെ കരയുകയാണ് അന്‍വാര്‍ശേãരിയിലെ നാലുചുവരുകള്‍ക്കുള്ളില്‍ സൂഫിയാ മഅ്ദനി. അറസ്റ്റിന് വിധേയയാകാന്‍ നൂറുവട്ടം സമ്മതമാണെന്നു പറയുമ്പോഴും ഒരിക്കലും അത് 'ഉസ്താദി'ന് ഉണ്ടായ അനുഭവത്തിന്റെ തനിയാവര്‍ത്തനമാകല്ലേയെന്ന് പ്രാര്‍ഥിക്കുകയാണ് സൂഫിയ.

'1998 മാര്‍ച്ച് 31ന് യാത്ര കഴിഞ്ഞെത്തിയ ഉസ്താദ്, ഞാനുണ്ടാക്കിയ ചോറുണ്ണാന്‍ കൈകഴുകി ഇരുന്ന നേരത്താണ് കോഴിക്കോട്ടുനിന്ന് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെത്തി അദ്ദേഹത്തിന്റെ കൈക്ക് പിടിച്ചത്.

സലാഹുദ്ദീന്‍ അയ്യൂബി അന്ന് ഏഴു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞാണ്. മൂന്നു വയസ്സുള്ള ഉമര്‍ മുഖ്ത്താറും ഞാനും ഏറെ കരഞ്ഞിട്ടും പൊലീസുകാരുടെ മനസ്സലിഞ്ഞില്ല. ധരിച്ചിരുന്ന വസ്ത്രം മാറാനോ മരുന്ന് എടുക്കാനോ അനുവദിക്കാതെ അവര്‍ ഉസ്താദിനെ കൊണ്ടുപോയി. പിന്നെ അദ്ദേഹം അനുഭവിച്ചുതീര്‍ത്ത ഒമ്പതര വര്‍ഷങ്ങള്‍...' സൂഫിയ കരയുകയാണ്.

ഉസ്താദിന്റെ മോചനത്തിനായി പ്രാര്‍ഥനയും കേസുകളുമായി അലയുമ്പോഴെല്ലാം 'എന്റെ മക്കടെ വാപ്പിച്ചി' മടങ്ങിയെത്തുന്ന നാളായിരുന്നു മനസ്സില്‍. കേസുകളില്‍നിന്ന് കേസുകളിലേക്കുള്ള ആ യാത്രയുടെ തിക്താനുഭവങ്ങളിലേക്ക് എന്നെയും തള്ളിവിടുമോ എന്ന് സത്യമായും ഞാന്‍ ഭയക്കുന്നു.

'പടച്ചവനെ സാക്ഷിനിറുത്തി എന്റെ നിരപരാധിത്തം ഞാന്‍ ഏറ്റുപറയുന്നു. ആയിരക്കണക്കിനു പേര്‍ ഉസ്താദിന്റെ ജയില്‍വാസക്കാലത്ത് എന്നെ ആശ്വസിപ്പിക്കാന്‍ വിളിച്ചിട്ടുണ്ട്. അങ്ങനെയുള്ള കൂട്ടത്തില്‍ വന്ന ഏതോ കാളിന്റെ പേരില്‍ എന്നെയും ഉസ്താദിന്റെ പാതയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്ന ക്രൂരതയോട് കരയാനേ എനിക്കാവൂ.

പിന്നെ, എന്റെ വിശുദ്ധിയും നിരപരാധിത്വവും നന്നായി അറിയാവുന്ന എന്റെ ഉസ്താദിന്റെ പിന്തുണ വല്ലാത്തൊരു കരുത്താണ് പകര്‍ന്നുതരുന്നത്. അത് ഇല്ലായിരുന്നെങ്കില്‍ ഒരുവേള ഞാനൊരു മനോരോഗിയോ ഭ്രാന്തിയോ ആയിപ്പോകുമായിരുന്നു. ആ എന്നെ എന്തിനാണിങ്ങനെ വേട്ടയാടുന്നത്?' ^സൂഫിയ ചോദിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.