ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് മഅദനി

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ തനിക്ക് പങ്കില്ലെന്നും ചിലര്‍ ഇപ്പോഴും മനപ്പൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മഅദനി തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞദിവസം കര്‍ണാടക പോലീസില്‍ നിന്ന് മൂന്ന് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ചില പോലീസുദ്യോഗസ്ഥര്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍ 15-20 മിനിറ്റ് മാത്രമാണ് അവര്‍ സംസാരിച്ചത്. അല്ലാതെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ ഒരുദിവസം മുഴുവന്‍ ചോദ്യം ചെയ്തിട്ടില്ല. തന്നോട് കാര്യമായൊന്നും ചോദിച്ചില്ല.

പി.ഡി.പിയിലെ ചില ജില്ലാ നേതാക്കളെക്കുറിച്ച് ചോദിച്ചു. അവരെ അറിയാമെന്ന് പറഞ്ഞു. ഭാര്യ സൂഫിയയോട് ചില ഫോണ്‍ നമ്പറുകളെക്കുറിച്ചും ഒരു ആല്‍ബം കാണിച്ച് ഇതിലാരെയെങ്കിലും അറിയുമോ എന്നും ചോദിച്ചു. രണ്ടുപേരെ അറിയാമെന്ന് അവര്‍ പറയുകയും ചെയ്തു. തന്നെ ഒരുപാട് പേര്‍ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു.
 ആരെങ്കിലും വിളിച്ചതെന്ന് കൃത്യമായി അറിയില്ല. അന്വേഷണത്തിന്റെ പ്രശ്‌നങ്ങളെല്ലാം വന്നശേഷം അപരിചിതരുടെ ഫോണ്‍ എടുക്കാറില്ല-മഅദനി പറഞ്ഞു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍ ആരെക്കുറിച്ചും അന്വേഷണസംഘം ചോദിച്ചില്ലെന്നും തങ്ങ
 ളെ കേസില്‍ പ്രതി ചേര്‍ത്തതായി അറിയില്ലെന്നും മഅദനി
 വ്യക്തമാക്കി.

ജില്ല വിട്ടുപോകരുതെന്ന് സൂഫിയയ്ക്ക് കോടതി നിര്‍ദേശമുള്ളതിനാലും തന്റെ ശാരീരികാവസ്ഥ കണക്കിലെടുത്തുമാണ് കര്‍ണാടകയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. അതുകൊണ്ടാണ് അന്വേഷണസംഘം ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.