മഅദനിയെ ബന്ദിയാക്കി തീവ്രവാദികളെ സൃഷ്ടിക്കരുത്

സോളിഡാരിറ്റി


കോഴിക്കോട്: കൃത്രിമ തെളിവുകളും സാക്ഷിമൊഴികളുമായി വീണ്ടും മഅദനിയെ ഇരയാക്കുന്നത് സംസ്ഥാനത്ത് തീവ്രവാദം വളര്‍ത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകാലം ജയിലിലടച്ച ശേഷം നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിച്ച് പുറത്തുവന്ന മഅദനി സാമൂഹികപ്രവര്‍ത്തനം നടത്തുകയാണ്. മുസ്‌ലിം തീവ്രവാദ ആക്ഷേപങ്ങളുടെ കള്ളക്കളി മാലേഗാവ്, സംഝോത സ്‌ഫോടനങ്ങളിലൂടെ പുറത്തുവന്നശേഷം മുഖം നഷ്ടപ്പെട്ട സംഘ്പരിവാറിനും അന്വേഷണ ഏജന്‍സികള്‍ക്കും പുതിയ ഇരയെ ആവശ്യമുണ്ട്. അതിന് മഅദനിയെ വീണ്ടും തുറുങ്കിലടക്കാന്‍ നോക്കുകയാണ്. നിരന്തരമായി നീതിനിഷേധിക്കപ്പെടുന്നത് ചിലരെയെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലേക്ക് മാറിപ്പോകാന്‍ പ്രേരിപ്പിക്കും. ഇത് മുതലാക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും ഇത് തിരിച്ചറിയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കേരളസര്‍ക്കാറിനും കഴിയണമെന്നും മുജീബ്‌റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
 
ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ
 
കൊല്ലം: പൊലീസ് കസ്റ്റഡിയിലുള്ള ഒരു പ്രതി സ്വയരക്ഷക്കുവേണ്ടി നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത് തീവ്രവാദത്തിന് പ്രേരണയാകുമെന്നും നീതിന്യായ വ്യവസ്ഥയുടെ പരിശുദ്ധി കളങ്കപ്പെടുമെന്നും ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് വി.എം. മൂസാമൗലവി, സെക്രട്ടറിമാരായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, വിദ്യാഭ്യാസ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ.കെ. ഉമര്‍ മൗലവി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ .ഖമറുദ്ദീന്‍ മൗലവി, യുവജന ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് എന്നിവരാണ് പ്രസ്താവനയില്‍ അഭിപ്രായം ഉന്നയിച്ചത്.

കര്‍ണാടകയിലെ ബി.ജെ.പി പൊലീസിന്റെ ഗൂഢാലോചനയില്‍ സഹകരിച്ച് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന നടപടിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ജയില്‍ മോചനത്തിന് ശേഷം മഅ്ദനി കുറ്റകൃത്യങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലായെന്ന വസ്തുതയില്‍ നിന്ന് കേരള പൊലീസ് പിന്മാറരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. തെളിവില്ലെങ്കില്‍ കോടതി വെറുതെ വിടട്ടെ അത്രയും കാലമെങ്കിലും ജയിലില്‍ കിടക്കുമല്ലോ എന്ന നയം തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. കര്‍ണാടക പൊലീസും സഹകാരികളും ഇതില്‍ നിന്ന് പിന്തിരിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.