മഅദനി കേസ് തടസ്സവാദം സമര്‍പ്പിച്ചു, വൈരുധ്യങ്ങള്‍ ഏറെയെന്നു അഭിഭാഷകന്‍

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍. മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തടസ്സവാദത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ അശോക് ഹാരനഹള്ളിയാണ് തിങ്കളാഴ്ച 130 പേജുള്ള തടസ്സവാദം ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് വി. ജഗന്നാഥന്റെ മുമ്പാകെ സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ഹരജി പരിഗണിച്ചപ്പോള്‍ കേസില്‍ താനാണ് ഹാജരാവുകയെന്ന് അറിയിച്ച അഡ്വക്കറ്റ് ജനറല്‍ വാദം തുടങ്ങുന്നതിന് രണ്ടു ദിവസത്തെ സമയം ചോദിച്ചതിനാല്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

കേസിലെ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്ത ഷാഹിനയെപ്പോലുള്ളവരെ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ മഅദനി ശ്രമിക്കും. ജയിലിലിരുന്നുപോലും ഇത്തരം മാര്‍ഗങ്ങളിലൂടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നത് തീര്‍ച്ചയാണെന്നും തടസ്സവാദത്തില്‍ പറയുന്നു. മഅദനിയെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കുടകിലെ ലക്കേരി എസ്‌റ്റേറ്റില്‍ മഅദനിയെ കണ്ടെന്ന റഫീക്ക്, പ്രഭാകര്‍, യോഗാനന്ദ് തുടങ്ങിയവരുടെ മൊഴികളും മജീദ്, ജോസ് വര്‍ഗീസ് തുടങ്ങിയവരുടെ മൊഴികളും മഅദനിക്കെതിരെയുണ്ടെന്ന് തടസ്സവാദത്തില്‍ പറയുന്നു. മഅദനിയെ ജാമ്യത്തില്‍ വിട്ട് ഒളിവില്‍ പോയാല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയെന്നത് ബുദ്ധിമുട്ടായിരിക്കും.

അതേസമയം, ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് മഅദനി തടിയന്റവിട നസീറുമായി സംസാരിക്കുന്നത് കേട്ടുവെന്ന് മൊഴി നല്‍കിയ മജീദിന്റെ മൊഴി എറണാകുളത്തുവെച്ചാണ് രേഖപ്പെടുത്തിയതെന്നാണ് തടസ്സവാദത്തില്‍ പറയുന്നത്. എന്നാല്‍, മജീദിന്റെ മൊഴിയില്‍ കണ്ണൂരിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തുവെന്നാണ് പറയുന്നത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്താനുള്ളതിനാലാണ് തടസ്സവാദം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. എന്നാല്‍, തിങ്കളാഴ്ച സമര്‍പ്പിച്ച തടസ്സവാദത്തില്‍ പുതിയ തെളിവുകളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് തടസ്സവാദമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. മജീദിന്റെ മൊഴി രേഖപ്പെടുത്തിയത് എവിടെവെച്ചാണ് എന്നതുതന്നെ രണ്ടു തരത്തിലാണ് പ്രോസിക്യൂഷന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.