മഅദനിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിലേക്കു മാറ്റി

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്നാണ് അപേക്ഷ മറ്റൊരു ബെഞ്ചില്‍ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാന്‍ ഉത്തരവായത്.ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയയാണ് ഇനി ഹരജി പരിഗണിക്കേണ്ട പുതിയ ബെഞ്ചിനെ നിശ്ചയിക്കുക. രണ്ടംഗ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ ജഡജിമാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണെങ്കില്‍ കേസ് മറ്റൊരു ബെഞ്ചിന് വിടുന്നതാണ് കീഴ്‌വഴക്കം. അതുകൊണ്ട് കേസ് പുതിയ ബെഞ്ചിന് കൈമാറുന്നതിന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഹരജിയുടെ അടിയന്തര സ്വഭാവം മുന്‍നിര്‍ത്തി, മധ്യവേനലവധിക്ക് അടുത്തയാഴ്ച കോടതി പിരിയുന്നതിനുമുമ്പ് ഹരജി പരിഗണിക്കണമെന്ന മഅദനിയുടെ അഭിഭാഷകന്റെ ആവശ്യവും അറിയിച്ചിട്ടുണ്ട്.

ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ട ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവിനു പുറമെ, ജസ്റ്റിസ് ജ്ഞാന്‍ സുധാ മിശ്രയുമടങ്ങുന്ന ബെഞ്ചിലാണ് ബുധനാഴ്ച ഭിന്നതയുണ്ടായത്. ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസെടുത്ത കേസില്‍ മഅദനിക്കെതിരെ തെളിവൊന്നുമില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടപ്പോള്‍, ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവുണ്ടെന്ന നിലപാടായിരുന്നു ജസ്റ്റിസ് ജ്ഞാന്‍ സുധാ മിശ്രയ്ക്ക്. ഗുരുതരമായ ആരോപണങ്ങളാണ് മഅദനിക്കെതിരെയുള്ളതെന്നും അവര്‍ പറഞ്ഞു.
സ്‌ഫോടനത്തിനു മുമ്പും ശേഷവും പ്രതികളുമായി മഅദനി സംസാരിച്ചതിന് തെളിവുണ്ടെന്ന് കര്‍ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി.ആര്‍. അന്ത്യാര്‍ജുന അഭിപ്രായപ്പെട്ടപ്പോള്‍, ടെലിഫോണ്‍ സംഭാഷണത്തിന്റെ ടേപ്പുണ്ടോയെന്ന് ജസ്റ്റിസ് കട്ജു ചോദിച്ചു. ടെലിഫോണില്‍ സംസാരിച്ചതു കൊണ്ടുമാത്രം മഅദനിയെ സ്ഫോടനവുമായി എങ്ങനെ ബന്ധപ്പെടുത്തുമെന്നും ക്ഷേമാന്വേഷണം ആയിക്കൂടെയെന്നും ജസ്റ്റിസ് കട്ജു ആരാഞ്ഞു. എന്നാല്‍, സ്‌ഫോടനത്തില്‍ പങ്കെടുത്തവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന് ടെലിഫോണ്‍ കോളുകളില്‍നിന്നുതന്നെ പ്രഥമദൃഷ്ട്യാ തെളിയുമെന്ന് ജസ്റ്റിസ് ജ്ഞാന്‍ സുധാ മിശ്ര പറഞ്ഞു. മാത്രമല്ല, സ്ഫോടനത്തിന് പരിശീലനക്ലാസുകളും നടത്തിയെന്ന് വ്യക്തമായതായും അവര്‍ പറഞ്ഞു.

ഒരു സംഘടനയിലെ അംഗത്വംകൊണ്ടുമാത്രം ഒരാള്‍ തീവ്രവാദി ആകില്ലെന്ന മുന്‍വിധി ജസ്റ്റിസ് കട്ജു ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നത് ജാമ്യാപേക്ഷയാണെന്നും ജാമ്യം നിഷേധിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും കര്‍ണാടക പോലീസിന്റെ പക്കലുണ്ടെന്നും ജസ്റ്റിസ് സുധ പറഞ്ഞു.

എന്നാല്‍,ഈ മൊഴികളെല്ലാം ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ 161-ാം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകള്‍ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍, നമുക്ക് ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ മാറ്റിയെഴുതേണ്ടിവരുമെന്ന് ജസ്റ്റിസ് സുധാ മിശ്ര പറഞ്ഞു. ശിക്ഷിക്കപ്പെടുന്നതുവരെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്യരുതെന്ന് പറയേണ്ടി വരും. ജാമ്യം കൊടുക്കുന്നതിനോട് തനിക്കു വ്യത്യസ്തമായ അഭിപ്രായമാണ്-അവര്‍ പറഞ്ഞു. ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനിടയിലും ഭിന്നത തുടര്‍ന്നപ്പോള്‍, പുതിയ ബെഞ്ചിന് വിടാനായി കേസ് ചീഫ് ജസ്റ്റിസിനു മുന്നില്‍ വെക്കാന്‍ ജസ്റ്റിസ് കട്ജു നിര്‍ദേശിച്ചു.

മഅദനിയെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവുനശിപ്പിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ത്തന്നെ സാക്ഷികളില്‍ സമ്മര്‍ദം ചെലുത്തി മൊഴിമാറ്റിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അന്ത്യാര്‍ജുന കുറ്റപ്പെടുത്തി. കോടതി വാറന്റുമായി അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തെ നേരിട്ടത് എണ്ണൂറോളം പേരാണ്. ഒരു കാലില്ലെങ്കിലും മഅദനി വിദേശയാത്രകള്‍ നടത്തുന്നുണ്ട്. മൂന്നു കോടതികള്‍ മഅദനിക്കെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മഅദനിക്കെതിരെ തെളിവൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണും അഡ്വ. അഡോള്‍ഫ് മാത്യുവും ചൂണ്ടിക്കാട്ടി. ഒമ്പതുകൊല്ലം കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ കിടന്നശേഷം തെളിവില്ലെന്നു കണ്ട് വിട്ടയയ്ക്കുകയായിരുന്നു. അതാവര്‍ത്തിക്കുകയായിരിക്കും ഈ കേസിന്റെയും ഗതി.മഅദനിയെ പത്തുകൊല്ലത്തേക്ക് ജയിലലടയ്ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഇരുവരും പറഞ്ഞു.

1 അഭിപ്രായം:

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.