അതിജീവനത്തിന്റെ രാഷ്ട്രീയത്തിന് നാളെ പത്തൊന്‍പതു തികയുകയാണ്. പോരാട്ടം ജീവിതവൃതമാക്കിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിസ്വാര്ത്തരായ പതിനായിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരെയും ചെയര്‍മാനെയും സംബന്ധിച്ചിടത്തോളം വ്യക്തിപരമായി പല നഷ്ടങ്ങളും സംഭവിച്ചിട്ടുന്ടെങ്കിലും പിന്നിട്ട ഇന്നലെകളെ ഓര്‍ത്തു ഒരിക്കലും ഒരു പി.ഡി.പി. പ്രവര്‍ത്തകനും ദുഖിക്കേണ്ടി വരില്ല. രാജ്യത്തെ ജനങ്ങളുടെ ഹൃദയവികാരങ്ങള്‍ക്കൊപ്പം അവരുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുകയും ചരിത്രത്തില്‍ ഇത്രയുമധികം പ്രതിസന്ധികള്‍ ഏറ്റുവാങ്ങുകയും ചെയ്ത മറ്റൊരു പാര്‍ട്ടിയും നേതാവും ചരിത്രത്തില്‍ വേറെ ഇല്ല. പാര്‍ട്ടി രൂപീകരിച്ച പാര്‍ട്ടിയുടെ സര്‍വ്വസ്വവുമായ ചെയര്‍മാന്‍ ഒരു പത്തിട്ടാണ്ടിലേറെയായി രാജ്യത്തെ ജയിലറകളില്‍ സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായി അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും പ്രതിസന്ധികള്‍ തളര്‍ന്നു പോവാതെ ഒരു ഫീനിക്സ് പക്ഷിയെപോലെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്ന ഈ പ്രസ്ഥാനം പ്രവചനക്കാരുടെ കണക്കു കൂട്ടലുകള്‍ എന്നും തെറ്റിച്ചിട്ടുണ്ട്. പൊന്നാനി തിരഞ്ഞെടുപ്പോടെ പി.ഡി.പി.യുടെ ചരമഗീതം എഴുതിയവര്‍ പലരും ഇന്ന് ആ ധാരണ തെറ്റായിരുന്നുവെന്ന് തിരിച്ചറിയുന്നുണ്ട്. മാധ്യമങ്ങളുടെ നുണപ്രചാരണങ്ങളും അധികാരി വര്‍ഗ്ഗത്തിന്റെ വെട്ടയാടലുകളും അതിജീവിച്ചു ഈ പ്രസ്ഥാനം പൂര്‍വ്വാധികം ശക്തിയോടെ ഇരുപതാം വര്‍ഷത്തിലേക്ക് കാലെടുത്തുവെയ്ക്കുകയാണ്.
അനുഭവങ്ങളുടെ കരുത്തും അര്‍പ്പണബോധവും കൈമുതലായ പാര്‍ട്ടിയുടെ നേതൃനിര പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കി ശക്തമായ ചുവടുവെപ്പുകളുമായി മുന്നോട്ടു പോവുന്നു എന്നുള്ളത് വരാന്‍ പോകുന്ന നാളുകള്‍ നമ്മുടെതാണെന്നു സാക്ശ്യപ്പെടുത്തുന്നതാണ്. പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തില്‍ ഓരോ പാര്‍ട്ടി അനുഭാവിയും ആ നിശ്ചയദാര്‍ട്യം നേരിട്ടറിയുകയും ചെയ്തു.ചേറ്റുവ സമരത്തിന്റെ ഐതിഹാസിക വിജയത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കേരളത്തിലങ്ങോളമിങ്ങോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനപക്ഷ ഇടപെടലുകള്‍ സാധാരണക്കാരായ ജനങ്ങളില്‍ പുതിയ പ്രതീക്ഷക്കു വക നല്‍കുന്നതാണ്.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പക്ഷം ചേര്‍ന്ന് നിരന്നു അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം കലഹിച്ച നമ്മുടെ പ്രസ്ഥാനത്തെയും അഭിവന്ദ്യ ചെയര്‍മാനെയും ഭരണകൂടം നിരന്തരം വേട്ടയാടുന്നതിനു പിന്നിലെ കാരണവും അതിനു പിന്നിലെ രാഷ്ട്രീയത്തെയും ജനത്തെ ബോധ്യപ്പെടുത്താന്‍ നാം നടത്തിയ ജനാധിപത്യ സമരരീതികള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എങ്കിലും കൂടുതല്‍ ശക്തമായ ജനകീയ സമരങ്ങള്‍ തുടര്‍ന്നും ചെയര്‍മാന്റെ വിഷയത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. വികാരത്തിനടിമപ്പെടാതെ വിവേകപൂര്‍വ്വം ഈ വിഷയത്തെ കൈകാര്യം ചെയ്യാനാണ് നാം എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കേരളീയ സമൂഹം ഈ വിഷയത്തില്‍ മുന്‍കാലങ്ങളിലും ഇന്നും നമ്മോടൊപ്പമുണ്ട്. കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും അല്പം വൈകിയെങ്കിലും കേരളത്തിലെ മതനേതൃത്വങ്ങളും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത് ഇത് കൊണ്ട് തന്നെയാണ്.
എന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു പി.ഡി.പി.ഒരു നേരത്തെ വിശപ്പടക്കാന്‍ നിവൃത്തിയില്ലാത്ത കേറിക്കിടക്കാന്‍ ഒരു കൂരയില്ലാത്ത താഴ്ന്ന സമുദായത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആരും ശ്രദ്ദിക്കപെടാതിരുന്ന ആരും ചര്‍ച്ച ചെയാതിരുന്ന വെറും വോട്ടു ബാങ്കുകള്‍ മാത്രമായി കണ്ടിരുന്ന മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന ദളിതുകളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും അവരുടെ ആവശ്യങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും അതിനു വേണ്ടി സമര രംഗത്തിറക്കാനും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സാധരണക്കാര്‍ക്കിടയില് മറ്റാര്‍ക്കും ഇല്ലാത്ത ഒരു ഇടം നമുക്കുണ്ട് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു പോവാന്‍ വരുംകാലങ്ങളില്‍ നാം കൂടുതല്‍ സമയം കണ്ടെത്തണം.
ഫാസിസ്റ്റുകളോടും സാമുദായിക രാഷ്ട്രീയം കയ്യാളുകയും എല്ലാ അരുതായ്മകള്‍ക്കും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന പ്രാമാണി വര്‍ഗ്ഗത്തോടും യുദ്ദം പ്രഖ്യാപിച്ച നമ്മുടെ ചെയര്‍മാന്‍ നല്‍കിയ സമരാവേശം സിരകളില്‍ ആവാഹിച്ചു കൊണ്ട് തെമ്മാടികളുടെ അച്ചുതണ്ടിനെതിരെ പുതിയ സമരമുഖങ്ങള്‍ നാം തീര്‍ക്കേണ്ടതുണ്ട്. അതിനുവേണ്ടി നമ്മുടെ സംഘടനാ സംവിധാനം കൂടുതല്‍ കരുത്താക്കെണ്ടാതുണ്ട്. പാര്‍ട്ടി നേതൃത്വം ഈ വിഷയത്തില്‍ ആരംഭിച്ച നടപടികള്‍ക്ക് മുഴുവന്‍ പ്രവര്‍ത്തകരും ആത്മാര്‍ത്തമായി രംഗത്തിറങ്ങുക.
കഴിഞ്ഞ പത്തൊന്‍പതു വര്ഷം അധികാരമില്ലാതെ സമ്പത്തില്ലാതെ പ്രമാണിമാരുടെ പിന്‍ബലമില്ലാതെ നമുക്ക് പ്രതിസന്ധികളുടെ ഘോഷയാത്രക്കിടയിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞതും നിലനിന്നതും ഇപ്പോഴും നിലനില്‍ക്കുന്നതും ജനപക്ഷത്ത് ആയിരുന്നു എന്നുള്ള ഒറ്റ കാരണം കൊണ്ട് മാത്രമാണ്. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ത്രാണിയില്ലാത്ത്തവര്‍ കുതന്ത്രങ്ങളുമായി അന്നും ഇന്നും മാര്‍ഗ്ഗതടസ്സം സൃഷ്ട്ടിക്കാന്‍ വഴിമധ്യേയുണ്ട് എന്ന് നാം തിരിച്ചറിയുക. സത്യത്തിന്റെയും നീതിയുടെ പക്ഷത്ത് ചേര്‍ന്ന് നിന്നാണ് നാം പ്രവര്‍ത്തിച്ചത്.അതിന്റെ പേരില്‍ തന്നെയാണ് നിരന്തരമായി അധികാരിവര്‍ഗ്ഗം നമ്മെ വെട്ടയാടിക്കൊണ്ടിരിക്കുന്നതും. നമ്മുടെ ചെയര്‍മാനെ കുതന്ത്രങ്ങളില്‍ പെടുത്തി ജയിലിലടച്ചതിനു ശേഷം അനുദിനം പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ മാര്‍ഗ്ഗം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. അധികാരം ലഭിച്ചില്ലെങ്കിലും നാം ഒരിക്കലും ഒരു വാണിഭക്കാരനും വേണ്ടി ജീവിതത്തില്‍ സിന്ദാബാദ് വിളിക്കേണ്ട ഗതികേട് നാം അനുഭവിച്ചിട്ടില്ല. മതേതരത്വത്തിന്റെയും സമാധാനത്തിന്റെയും കപട മേലങ്കിയണിഞ്ഞു നാടിനെ കലാപഭൂമിയാക്കാന്‍ ആളും അര്‍ത്ഥവും നല്‍കി സഹായിച്ചവരുടെ മൂടുപടം അഴിഞ്ഞുവീഴുന്നതു രണ്ടാം മാറാട് സംബന്ധമായി വന്ന വെളിപ്പെടുത്തലുകളിലൂടെ, കാസര്‍ഗോഡ് സംഭവത്തിലൂടെ, നരിക്കാട്ടെരി സംഭവത്തിലൂടെ നാം കണ്ടു.
കഴിഞ്ഞ പത്തൊന്‍പതു വര്‍ഷത്തെ പൊതു പ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കലും നിയമസഭയിലും പാര്‍ലിമെന്റിലും സംഘപരിവാര്‍ നോമിനികളെ തെരുവുകളില്‍ ആനയിച്ചു വോട്ടഭ്യര്ത്തിക്കാനും ജയിപ്പിക്കാനും നാം ശ്രമിച്ചിട്ടില്ല. നാലരനൂറ്റാണ്ട് കാലം രാജ്യത്തെ ഒരു പ്രബല മതവിഭാഗം ആരാധന നടത്തിയിരുന്ന ബാബരിമസ്ജിദ് പൊളിച്ചപ്പോള്‍ അതിനെതിരെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയും മൌനാനുവാദം നല്‍കുകയും ചെയ്തവരുടെ കൂട്ടത്തിലായിരുന്നില്ല നാം. അതിനെതിരെ പ്രതിഷേധത്തിന്റെ അഗ്നിജ്വാല നാടെങ്ങും ഉയര്‍ത്തുകയും പുനര്നിര്‍മ്മിക്കണമെന്നു ആവശ്യപ്പെട്ടു അയോധ്യയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തത് നാം മാത്രമാണ്. ലോകത്തെ ലക്ഷക്കണക്കിന് നിരപരാധികളെ ബോംബിട്ടും അല്ലാതെയും കൊന്നു തള്ളിയ സാമ്രാജ്യത്വത്തിന് ഓശാന പാടാനും പാദസേവ സേവ ചെയ്യാനും നാം ഉണ്ടായിരുന്നില്ല. നേരെമറിച്ച് സാമ്രാജ്യത്വ സയണിസ്റ്റ് ഭീകരതയുടെ യദാര്‍ത്ഥമുഖം ജനങ്ങളിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യമായ ഇസ്രായേലിനെ രാജ്യത്തേക്ക് ക്ഷണിച്ചവര്‍ക്കും അവരുമായി സമ്പൂര്‍ണ്ണ സൈനിക സഹകരണം ഉള്‍പ്പെടെ ചെയ്യുന്നവര്‍ക്കും നാം സിന്ദാബാദ് വിളിച്ചിട്ടില്ല. ആകെ കൂടി നാം ചെയ്ത പാതകം ചെയ്തു സത്യം വിളിച്ചു പറഞ്ഞു എന്നതാണ്. പലര്‍ക്കും അപ്രിയമായ സത്യം. പലരുടെയും ഉറക്കം കെടുത്തുന്ന സത്യം. അതില്‍ നമുക്ക് എന്നും അഭിമാനിക്കാം. കാരണം ' അക്രമിയായ ഭരണാധികാരിയുടെ മുന്നില്‍ സത്യം ഉച്ചത്തില്‍ വിളിച്ചു പറയുന്നവനാണ് യദാര്‍ത്ഥ മതവിശ്വാസി'എന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നേതാവാണ് നമ്മെ നയിച്ചത്. നാം ഒരിക്കും അനീതിയുടെ വക്താക്കളായിരുന്നില്ല.
കരിനിയമങ്ങളുടെ മറവില്‍ നിരപരാധികളെ പീഡിപ്പിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാന് നാം മുന്നിട്ടിറങ്ങി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തുല്യ നീതിവേണമെന്നും ജനസംഖ്യാനുപാതിക സംവരണം വേണമെന്നും ആവശ്യപ്പെട്ടു സമരം നയിച്ചത് നമ്മുടെ പ്രസ്ഥാനമാണ്. സംഘപരിവാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമങ്ങള്‍ നടത്തിയപ്പോള്‍ പലരും ഇരുട്ടില്‍ തപ്പിത്തടയുകയും മാളത്തില്‍ പോയി ഒലിക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ ശക്തമായി ശബ്ദിക്കുകയും പ്രതിരോധത്തിന്റെ ഉരുക്കുകവചം തീര്‍ക്കുകയും ചെയ്തത് നമ്മുടെ നേതാവായിരുന്നു.അതെ ഒരു പി.ഡി.പി.ക്കാരന്റെയും ഇന്നലെകള്‍ വെറുതെയായിരുന്നില്ല. നാം എന്നും ജനങ്ങള്‍ക്കൊപ്പം നാടിനൊപ്പം അവരുടെ വികാരങ്ങള്‍ക്കൊപ്പം നിലകൊണ്ടിരുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് കോട്ടം സംഭവിക്കുമ്പോള്‍ മൌനത്തില്‍ അഭയം തേടിയില്ല. നാം ശബ്ദിച്ചു, മുന്നറിയിപ്പുകള്‍ നല്‍കി. അത് ശരിയായിരുന്നു. അനുദിനം കാലം നമ്മുടെ ആ ശരി തെളിയിച്ചു കൊണ്ടിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ