ഒരു ഷണ്ഡനു വേണ്ടി നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കേണ്ടി വരില്ല : അബ്ദുല്‍ നാസ്സര്‍ മഅദനി


തിരുവനന്തപുരം: രാഷ്‌ട്രീയക്കാരുടെ മുതുക്‌ തടവുന്ന ചില പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയെ പ്രതിയാക്കിയതെന്നും ഇതിനു പിന്നില്‍ പ്രേരണയും ഭീഷണിയുമുണ്ടെന്നും അബ്‌ദുള്‍ നാസര്‍ മഅദനി. ഗുജറാത്തിലെ പോലീസുകാരെപ്പോലെയാണ്‌ ഇവിടെ ചിലര്‍ പെരുമാറുന്നത്‌. മഅദനിക്ക്‌ എല്ലാ കേസുകളിലും പങ്കുണ്ടെന്ന്‌ സൂഫിയയെക്കൊണ്ട്‌ പറയിപ്പിക്കാനാണ്‌ അവരുടെ ശ്രമമെന്നും മഅദനി പറഞ്ഞു. ഞാന്‍ നിയമത്തേയോ കോടതിയേയോ ധിക്കരിക്കില്ല. ഇനിയും ജയിലില്‍ പോകാന്‍ തനിക്കു മടിയില്ല. അതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ ജനാധിപത്യ മര്യാദകള്‍ കൈവിടരുത്. മഅദനി കൊല്ലപ്പെട്ടു എന്നു കേട്ടാലും സംയമനത്തോടു കൂടി നേരിടണം. നിങ്ങളെ തീവ്രവാദികളാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഒരിക്കലും ഒരു ഷണ്ഡനു വേണ്ടി നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കേണ്ടി വരില്ല എന്നും വികാര നിര്‍ഭരമായ തന്റെ പ്രസംഗത്തില്‍ മഅദനി പറഞ്ഞു.രാഷ്‌ട്രസുരക്ഷാ സന്ദേശയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മഅദനി.
ഇത്‌ മഅദനിയോടുള്ള വെല്ലുവിളിയല്ല, ഒരു സമുദായത്തോടുള്ള വെല്ലുവിളിയാണ്‌. ഇനിയുമെത്ര പീഡിപ്പിക്കാന്‍ ശ്രമിച്ചാലും ഞാന്‍ ഒളിച്ചോടില്ല. ഇതിന്റെ പിന്നിലുള്ള മനോരോഗമെന്താണെന്ന്‌ തനിക്കറിയാം. താന്‍ നീതിന്യായ വ്യവസ്‌ഥയെ ധിക്കരിക്കുന്നില്ല. അതിന്റെ പേരില്‍ പേടിച്ചു പിന്‍മാറുമെന്നോ, കീഴടക്കാമെന്നോ കരുതരുത്‌.

സന്ദേശയാത്ര മാധ്യമങ്ങള്‍ അവഗണിച്ചിട്ടും ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഈ യാത്ര തനിക്ക്‌ എം.പിയോ, എം.എല്‍.എയോ, മന്ത്രിയോ ആകാന്‍ വേണ്ടിയായിരുന്നില്ല. ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം കേള്‍പ്പിക്കാനാണ്‌ താന്‍ ഈ യാത്ര നടത്തിയത്‌. മാധ്യമങ്ങള്‍ തന്നെ പൂജിക്കണമെന്നു താന്‍ പറയുന്നില്ല-മഅ്‌ദനി പറഞ്ഞു.

തെഹല്‍ക എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ അജിത്‌ സാഹി സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ അബ്‌ദുള്‍ അസീസ്‌, ജെയിംസ്‌ കളരിക്കല്‍, പി.ഡി.പി സംസ്‌ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മഅദനിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച വെബ്‌സൈറ്റിന്റെ (http://www.maudany.com)/ ഉത്ഘാടനം അജിത്‌ സാഹി നിര്‍വഹിച്ചു.

2 അഭിപ്രായങ്ങൾ:

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.