മഅദനിയെ വീണ്ടും നാടുകടത്താന്‍ ഗൂഢാലോചന പ്രതിഷേധം ശക്തം

പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ കള്ളക്കേസ്സില്‍ പെടുത്തി വീണ്ടും നാടുകടത്താനുള്ള ശ്രമത്തിനെതിരെ കേരളത്തിലെങ്ങും പ്രതിഷേധം ശക്തമാവുന്നു. മഅദനിക്കു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു പി.ഡി.പി. പ്രവര്‍ത്തകര്‍ നാടൊട്ടുക്കും പ്രതിഷേധ പരിപാടികള്‍ നടത്തി വരുകയാണ്.പാര്‍ട്ടി കേന്ദ്ര കര്‍മ്മ സമിതി നിര്‍ദ്ദേശ പ്രകാരമാണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. നിരവധി സംഘടനകള്‍ ഇതിനകം പരസ്യ പിന്തുണയുമായി രംഗത്തുവരുകയും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മഅദനി:അന്വേഷണം നിഷ്പക്ഷമാവണം - കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍


കോഴിക്കോട്: അബ്ദുന്നാസിര്‍ മഅദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം ജയിലിലടച്ച ശേഷം നിരപരാധിയാണെന്ന് കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ നിന്നും പുറത്തുവന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്ത് നടക്കുന്ന മുഴുവന്‍ സ്‌ഫോടനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് മഅദനിക്കെതിരായ പുതിയ നീക്കമെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.














മഅദനി വേട്ടക്കെതിരെ ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കോട്ടയം: അബ്ദുന്നാസിര്‍ മഅദനിയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖലയുടെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ സംയുക്തമായി കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ഇമാം ഏകോപന സമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്തു.

മഅദനിക്ക് ജീവിക്കാനുള്ള അവകാശം അനുവദിച്ചുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിചാരണത്തടവുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഅദനിയെ വീണ്ടും കല്‍ത്തുറങ്കിലടക്കാനുള്ള നീക്കം നീതിനിഷേധമാണ്. നിരപരാധിയെ പീഡിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും. അധികാരികളുടെ ഭീകരവാഴ്ച അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എച്ച്. അലിയാര്‍ മൗലവി, അബ്ദുല്‍ ലത്തീഫ് എടക്കര, ബഷീര്‍ ഫാറൂഖി, സിറാജ് സംക്രാന്തി, അബ്ദുല്‍ ലത്തീഫ് ബദരി, അര്‍ഷുദ്ദീന്‍ മൗലവി, വെച്ചൂച്ചിറ നാസര്‍ മൗലവി, താഹ മൗലവി, കൈതമല ഇബ്രാഹിം മൗലവി, ഹുസൈന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. മഅദ്‌നിക്ക് നീതി ലഭ്യമാക്കാന്‍ നിയമ സഹായം അഭ്യര്‍ഥിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കി. അബ്ദുല്‍ ലത്തീഫ് സദരി, നവാസ് അല്‍ഹസനി, സക്കീര്‍ ഹുസൈന്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.
 
മഅദനിയെ ജയിലിലടയ്ക്കാനുള്ള ശ്രമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒന്നിക്കണം- ഗ്രോവാസു

കൊല്ലം:മഅദനിയെ വീണ്ടും ജയിലില്‍ അടയ്ക്കാനുള്ള കരുനീക്കങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒന്നിച്ചണിനിരക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എന്‍.സി.എച്ച്.ആര്‍.ഒ.) സംസ്ഥാനസമിതിയംഗം ഗ്രോവാസു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയെ വീണ്ടും ജയിലില്‍ എത്തിക്കാനുള്ള ഗൂഢശ്രമത്തെ നീതിബോധമുള്ള കേരള മനസ്സിന് അനുവദിക്കാനാവില്ല. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ മനുഷ്യാവകാശസംഘടനയെന്ന നിലയില്‍ എന്‍.സി.എച്ച്.ആര്‍.ഒ. ശക്തമായി പ്രവര്‍ത്തിക്കും- ഗ്രോവാസു കൂട്ടിച്ചേര്‍ത്തു.

തടിയന്റവിട നസീറാണ് മഅദനിക്കെതിരെയുള്ള പോലീസിന്റെ ഇപ്പോഴത്തെ ഉപകരണം. പോലീസ് പറഞ്ഞുതരുന്ന കാര്യങ്ങള്‍ അതേപടി കോടതിയില്‍ പറഞ്ഞില്ലെങ്കില്‍ ഭീകരമര്‍ദ്ദനം ഉണ്ടാകുമെന്നും ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കുമെന്നും ഏഴരവര്‍ഷത്തെ ഏകാന്ത ജയില്‍വാസത്തിനിടയില്‍ തനിക്കുതന്നെ അനുഭവമുള്ളതാണ്. തടിയന്റവിട നസീറിന്റെയും സ്ഥിതി ഇപ്പോഴതാണ്. പോലീസ് കസ്റ്റഡിയിലുള്ള അയാളെക്കൊണ്ട് എന്തു പറയിക്കാനും ഇന്ന് പോലീസിനാകും- അദ്ദേഹം ആരോപിച്ചു.
മഅദനിയെ ജയിലിലടയ്ക്കാനുള്ള നീക്കം സംഘപരിവാര്‍ ഗൂഢാലോചന നാഷണല്‍ യൂത്ത്‌ലീഗ്

കോഡൂര്‍: മഅദനിയെ വീണ്ടും ജയിലിലടയ്ക്കാനുള്ള നീക്കം സംഘ്പരിവാറിന്റെയും സാമ്രാജ്യത്വശക്തികളുടെയും ഗൂഢാലോചനയാണെന്ന് കോഡൂര്‍ പഞ്ചായത്ത് നാഷണല്‍ യൂത്ത്‌ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ എ.കെ. മൊയ്തീന്‍കുട്ടി, ടി. ശിഹാബ്, നൗഷാദ് പൂവന്‍തൊടി, വി.കെ. സമദ് എന്നിവര്‍ സംസാരിച്ചു.
 
തെളിവില്ലാത്ത മുഴുവന്‍ കുറ്റങ്ങളും മഅ്ദനിക്കുമേല്‍ വെച്ചുകെട്ടരുത് -ജസ്റ്റിസ് കൃഷ്ണയ്യര്‍

കൊച്ചി: രാജ്യത്തെ തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം അബ്ദുന്നാസിര്‍ മഅ്ദനിക്കുമേല്‍ വെച്ചുകെട്ടുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. തെളിവുണ്ടെങ്കില്‍ ശിക്ഷിക്കണം. ഒമ്പതുകൊല്ലം ജയിലില്‍ കിടത്തിയ ശേഷം തെളിവില്ലാത്തതിനാല്‍ മഅ്ദനിയെ വെറുതെ വിടേണ്ടിവന്നു. ഈ അപരാധത്തിന് ഭരണകൂടമാണ് ഉത്തരവാദി. താനൊരു മഅ്ദനി പക്ഷക്കാരനല്ല. പക്ഷെ, പ്രശസ്തനായ മുസ്‌ലിമായതുകൊണ്ടുമാത്രം തെളിവില്ലാത്ത കേസുകളില്‍ മഅ്ദനിയെ ഉള്‍പ്പെടുത്തുന്നത് ശരിയല്ല.

മഅ്ദനിക്കെതിരായ നീക്കത്തിനുപിന്നില്‍ തല്‍പരകക്ഷികളുണ്ട്. മുസ്‌ലിം സമുദായത്തെ ഉള്ളില്‍ വെറുക്കുന്ന ഒരു വിഭാഗം അമുസ്‌ലിംകള്‍ തെളിവില്ലെങ്കില്‍ പോലും മഅ്ദനിയെ തെറ്റുകാരനായി കാണുന്നു. മഅ്ദനിയും പിണറായിയും ഒരു യോഗത്തില്‍ ഒന്നിച്ച് പങ്കെടുത്തപ്പോള്‍ പിണറായി വിരുദ്ധര്‍ മഅ്ദനിക്കെതിരെ തിരിഞ്ഞു. സര്‍വ മുസ്‌ലീങ്ങളുടെയും പ്രാതിനിധ്യമുണ്ടെന്ന് മുസ്‌ലിം ലീഗ് പറയുന്നത് ശരിയല്ലെന്നാണ് മഅ്ദനിയുടെ ജനപിന്തുണ തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മഅദനിയെ ജയിലിലടക്കാന്‍ സംഘ്പരിവാര്‍, സാമ്രാജ്യത്വ ഗൂഢാലോചന -എന്‍.വൈ.എല്‍

വേങ്ങര: ബംഗളൂരു സ്‌ഫോടന കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബ്ദുന്നാസിര്‍ മഅദനിയെ വീണ്ടും ജയിലിലടക്കാന്‍ സംഘ്പരിവാര്‍-സാമ്രാജ്യത്വ ശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്ന് നാഷനല്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുളിക്കല്‍ മൊയ്തീന്‍ കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൗരന് ലഭ്യമാക്കേണ്ട സാമാന്യ നീതിയെങ്കിലും അദ്ദേഹത്തിന് ലഭ്യമാക്കണം.

പത്തുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിയെന്ന് കണ്ടെത്തിയ മഅദനിയെ വീണ്ടും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയകമായി നടത്തുന്ന പി.ഡി.പി. നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നാഷനല്‍ യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി എന്‍.പി. ശംസുദ്ദീന്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് എ.പി. ഹനീഫ, ജനറല്‍ സെക്രട്ടറി കെ.പി.എം. അഷ്‌റഫ് എന്നിവരും പങ്കെടുത്തു.

സ്വത്വ രാഷ്ട്രീയത്തിന് നേത്രത്വം നല്‍കുന്ന മഅദനിയെ തകര്‍ക്കുകയാണ് ലക്‌ഷ്യം : ഡോ.എം.എസ്.ജയപ്രകാശ്


കേരളത്തില്‍ ഏറെനാളായി സ്വത്വ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന അബ്ദുല്‍ നാസ്സര്‍ മഅദനിയെ കേസ്സുകളിലൂടെയും പ്രതിപ്പട്ടികയിലൂടെയും ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ചരിത്ര പണ്ഡിതനുമായ ഡോക്ടര്‍ എം.എസ്.ജയപ്രകാശ്  അഭിപ്രായപ്പെട്ടു. പി.ഡി.പി. നേതാക്കള്‍ നടത്തുന്ന നിരാഹാര സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സമരപന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപ്പട്ടികയില്‍ 36 ആം സ്ഥാനത്തും 32 ആം സ്ഥാനത്തും   പിന്നീട് ഒന്നാം സ്ഥാനത്തേക്കും വരുമ്പോള്‍ ചരിത്രപുരുഷന്മാരുടെ ലിസ്റ്റില്‍ മഅദനി ഒന്നാം സ്ഥാനത്തേക്ക് വരുകയാണെന്നും ചരിത്ര പുരുഷന്മാരെ സൃഷ്ട്ടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും എം.എസ്. ജയപ്രകാശ് പറഞ്ഞു.

രാജ്യത്ത് പണം വാങ്ങി കലാപം സൃഷ്ട്ടിക്കാമെന്ന് പറയുന്ന മുതലിഖ് ബംഗ്ലൂരില്‍ സ്വൈര്യ വിഹാരം നടത്തുമ്പോള്‍ പിടിക്കാന്‍ തയ്യാറാകാത്ത ബംഗ്ലൂര്‍ പോലീസാണ് മഅദനിയെ പിടിക്കാന്‍ വരുമെന്ന് പറയുന്നത്. നിയമം അതിന്റെ വഴിക്ക് പോവുമ്പോള്‍ ആരെങ്കിലും ഗൂഡലക്ശ്യത്തോടെ അതിന്റെ പിറകെ പോയാല്‍ അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.ഡി.പി.സംസ്ഥാന സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സെക്രട്ടറി സാബു കൊട്ടാരക്കര, സി.എച്. അഷ്‌റഫ്‌, എം.എം.ബാദുഷ, ഷാഹുല്‍ തെങ്ങും തറയില്‍, ശിഹാബ് എന്നിവരും സംസാരിച്ചു.

കുന്നത്തൂര്‍ താലൂക്ക് മുസ്‌ലിം ജമാഅത്ത് സംയുക്തവേദിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.


ശാസ്താംകോട്ട:അബ്ദുല്‍ നാസര്‍ മഅദനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കുന്നത്തൂര്‍ താലൂക്ക് മുസ്‌ലിം ജമാഅത്ത് സംയുക്തവേദിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.
വൈകിട്ട് അഞ്ചരയോടെ ശാസ്താംകോട്ടയില്‍ നിന്നാണ് പ്രകടനം തുടങ്ങിയത്. മതപണ്ഡിതനായ മഅദനിയെ തീവ്രവാദക്കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക, ബാംഗ്ലൂര്‍ സ്‌പോടനക്കേസ് മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം. ജമാഅത്ത് സംയുക്തവേദി ഭാരവാഹികളായ എ.ഹമീദ്കുട്ടി, വൈ.ഷാജഹാന്‍, എ.പി.ഷാഹുദ്ദീന്‍, മുഹമ്മദ് സാലിഹ് മൗലവി, അബ്ദുല്‍ ഗഫൂര്‍ ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. തുടര്‍ന്ന് ഐ.സി.എസില്‍ നടന്ന പൊതുയോഗം ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഹമീദ്കുട്ടി അധ്യക്ഷത വഹിച്ചു. കബീര്‍ മൗലവി, എം.എസ്.ജയപ്രകാശ്, അഡ്വ. കെ.പി.മുഹമ്മദ്, കടയ്ക്കല്‍ ജുനൈദ് എന്നിവര്‍ പ്രസംഗിച്ചു.



മഅദനിയെ നാടുകടത്തരുത്- കൊല്ലത് പ്രതിഷേധ റാലിയും സമ്മേളനവും നടന്നു

കൊല്ലം:ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അബ്ദുള്‍ നാസര്‍ മഅദനിയെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം സംയുക്തവേദി കൊല്ലം ചിന്നക്കടയില്‍ നടന്ന പ്രതിഷേധ സമ്മേളനം ആവശ്യപ്പെട്ടു.

അബ്ദുള്‍ നാസര്‍ മഅദനിക്ക് ഇനിയൊരു തടവറയെ അഭിമുഖീകരിക്കാന്‍ ആരോഗ്യമില്ല. നിഷ്‌കളങ്കനായ ഒരു മതപണ്ഡിതനെ തകര്‍ക്കാനുള്ള നീക്കമാണിതിന് പിന്നില്‍. മഅദനിയെ ജയിലറയയ്ക്കുള്ളിലാക്കുന്നത്മുസ്‌ലിം സമുദായത്തോടു കാട്ടുന്ന കടുത്ത വഞ്ചനയാണ്. ഇതിനെതിരെ മുസ്‌ലിങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കും-മതപണ്ഡിതന്മാര്‍ പറഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

മുസ്‌ലിം സംയുക്തവേദി ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ, ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍ മൗലവി,എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അഷറഫ് മൗലവി, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ മൗലവി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി മൗലവി ഷാജിറുദ്ദീന്‍ ദാഇ, കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, മുസ്‌ലിം യുവജനവേദി സംസ്ഥാന സെക്രട്ടറി സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധറാലിക്ക് ശഹീര്‍ മൗലവി, സലീമുല്‍ഹാദി, ഷാജിറുദ്ദീന്‍ ദാഇ, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, അഹമ്മദ് കബീര്‍അമാനി, തഴവാ മുജീബ് റഹ്മാന്‍ മൗലവി, ബാദുഷാ മന്നാനി എന്നിവര്‍ നേതൃത്വം നല്‍കി. .

മഅ‌ദനി വേട്ട അവസാനിപ്പിക്കണം: ജംഇയ്യത്തുല്‍ ഉലമ

തൊടുപുഴ: കുറ്റവാളി എന്ന്‌ സ്ഥിരീകരിക്കപ്പെടാത്ത അബ്‌‌ദുന്നാസിര്‍ മഅ‌ദനിയെ തുറങ്കിലക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന്‌ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്‌ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മഅ‌ദനിയെ തുറങ്കിലടച്ചു വകവരുത്താനുള്ള ശ്രമം അപലപനീയമാണ്‌. ബലവത്തായ തെളിവുകളിലൂടെ കുറ്റവാളിയെന്നു കണെ്‌ടത്തപ്പെട്ട തീവ്രവാദികള്‍ സ്വതന്ത്രരായി വിഹരിക്കുകയാണ്‌. ഈ സാഹചര്യം നിലനില്‍ക്കുമ്പോ ള്‍ മഅ‌ദനിയെ വേട്ടയാടുന്നതിനു പിന്നില്‍ ആരുടെയൊക്കെയോ ഹിഡന്‍ അജണ്‌ടയുണ്‌ട്‌. കേരളത്തിലെ സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന മഅ‌ദനി വേട്ടയില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും സംസ്ഥാന വര്‍ക്കിങ്‌ പ്രസിഡന്റ്‌ പി കെ കോയ മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി കാഞ്ഞാര്‍ ഹുസയ്‌ന്‍ മൗലാന, സംസ്ഥാന സെക്രട്ടറി ഹാഫിസ്‌ പി പി മുഹമ്മദ്‌ ഇസ്‌ഹാഖ്‌ മൗലവി ആവശ്യപ്പെട്ടു.


മതപണ്ഡിതര്‍ പ്രകടനം നടത്തി

ശാസ്താംകോട്ട: അബ്ദുല്‍ നാസ്സര്‍ മ അദനിക്കെതിരെ നടക്കുന്ന പീഢനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തൂര്‍ താലൂക്കിലെ മുസ്ലിം പണ്ഡിതര്‍ പ്രതിഷേധ റാലി നടത്തി. ശാസ്താംകോട്ടയില്‍ നിന്നാരംഭിച്ച പ്രകടനം അന്‍വാറുശ്ശേരിയില്‍ അവസാനിച്ചു. പ്രകടനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൌലവി ഉത്ഘാടനം ചെയ്തു. സ്വാലിഹ് മൌലവി അദ്യക്ഷത വഹിച്ചു. പാങ്ങോട് കമറുദ്ദീന്‍ മൌലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൌലവി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ റാലിക്ക് ഷാജിറുദ്ദീന്‍ ദാഇ, മുഹമ്മദ് സ്വാലിഹ് മൌലവി, അബ്ദുല്‍ ഹമീദ് മൌലവി, പോരുവഴി മുഹമ്മദ് ഹുസൈന്‍ മൌലവി, അയൂബ് മൌലവി, തഴവ മുജീബ് റഹ്മാന്‍ മൌലവി എന്നിവര്‍ നെത്രിത്വം നല്‍കി.


മഅ്‌ദനിയെ സ്‌ഫോടന കേസില്‍ കുടുക്കിയത്‌ അപായപ്പെടുത്താനെന്ന്‌ - കുടുംബം

കൊല്ലം: മഅ്‌ദനിയെ അപായപ്പെടുത്താനും ഇല്ലായ്‌മ ചെയ്യാനുമാണ്‌ ബംഗ്‌ളൂരു സ്‌ഫോടന കേസില്‍ ചില സ്‌ഥാപിത താല്‍പ്പര്യക്കാര്‍ ഗൂഢാലോചന നടത്തി കേസില്‍ കുടുക്കിയതെന്ന്‌ മഅ്‌ദനിയുടെ മാതാപിതാക്കളായ അബ്‌ദുള്‍ സമദ്‌ മാസ്‌റ്ററും അസ്‌മാ ബീവിയും മറ്റ്‌ ബന്ധുക്കളും ആരോപിച്ചു.

2007-ല്‍ മഅ്‌ദനി ജയില്‍ മോചിതനായശേഷം സംസ്‌ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സന്നാഹങ്ങള്‍ക്ക്‌ കീഴിലാണ്‌ മഅ്‌ദനി കഴിയുന്നത്‌. മഅ്‌ദനിയുടെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകള്‍ നിരന്തരം ടാപ്പ്‌ ചെയ്യപ്പെടുന്നുണ്ട്‌.എന്നിട്ടും മഅ്‌ദനി തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു എന്ന ആരോപണം അടിസ്‌ഥാന രഹിതമാണ്‌.

വികലാംഗനായ മഅ്‌ദനിയെ കള്ളക്കേസില്‍ കുടുക്കി ഒരു പതിറ്റാണ്ടോളം ജയില്‍ പീഡനത്തിന്‌ വിധേയനാക്കി. ഇതേ തുടര്‍ന്ന്‌ ഒട്ടേറെ രോഗങ്ങള്‍ക്ക്‌ മഅ്‌ദനി അടിമപ്പെട്ടിരിക്കുകയാണ്‌. എന്നിട്ടും ശേഷിക്കുന്ന ജീവന്‍കൂടി നിലനിര്‍ത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ്‌ ചിലരുടേത്‌. 1992 മുതല്‍ ഇത്രത്തോളം നിരന്തരമായ പീഡനത്തിന്‌ വിധേയമാകേണ്ടിവന്ന മറ്റൊരു കുടുംബം കേരളത്തിലുണ്ടായിട്ടില്ല. മഅ്‌ദനിയെ അപായപ്പെടുത്താനുള്ള നീക്കത്തിനെതിരെ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ശബ്‌ദം ഉയരണമെന്നും ഈ ദനീയാവസ്‌ഥയില്‍ നീതി ലഭ്യമാക്കുന്നതിന്‌ സമൂഹം സഹായിക്കണമെന്നും അബ്‌ദുള്‍ സമദ്‌ മാസ്‌റ്ററും അസ്‌മാ ബീവിയും അഭ്യര്‍ത്ഥിച്ചു.
മഅദനിക്ക് ഐക്യദാര്‍ഢ്യവുമായി സംഘടനകള്‍

തിരുവനന്തപുരം: മഅദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്സില്‍ പ്രതിചേര്‍ത്ത് വീണ്ടും ജയിലിലാക്കാനുള്ള നീക്കത്തെ മുസ്‌ലിം സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം അപലപിച്ചു.

കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അധ്യക്ഷത വഹിച്ചു. മുസ്‌ലിം സംയുക്ത വേദി സംസ്ഥാന സെക്രട്ടറി വി.എച്ച്. അലിയാര്‍ മൗലവി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലിഹ് അല്‍ഖാസിമി, മുസ്‌ലിം യുവജനവേദി ജനറല്‍ സെക്രട്ടറി സയ്യിദ് പൂക്കോയാ തങ്ങള്‍ ബാഖവി, ദഅ്‌വത്തുല്‍ ഇസ്‌ലാം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹാഫിസ് സുലൈമാന്‍ മൗലവി, കെ.എം.വൈ.എഫ്. ജില്ലാ പ്രസിഡന്റ് സഫീര്‍ഖാന്‍ മന്നാനി, അബ്ദുന്നാസിര്‍ സഖാഫി എറണാകുളം, സയ്യിദ് മുനീബ് തങ്ങള്‍ മലപ്പുറം, മുണ്ടക്കയം ഹുസൈന്‍ മൗലവി, അബ്ദുസ്സലാം മൗലവി ഈരാറ്റുപേട്ട, ഹുസൈന്‍ ദാരിമി, മൗലവി നവാസ് മന്നാനി, അബ്ദുല്‍മജീദ് അമാനി തുടങ്ങിയവര്‍ സംസാരിച്ചു.

മഅ്‌ദനിക്കെതിരെയുള്ള ഗൂഢാലോചന മുസ്ലിം സമുദായത്തിന്‌ എതിരെയുള്ളത്‌: ഇമാം ഐക്യവേദി


ശാസ്‌താംകോട്ട: മഅ്‌ദനിക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകള്‍ മുസ്ലിം സമുദായത്തിന്‌ എതിരെയുളളതാണെന്ന്‌ കേരള മഹല്ല്‌ ഇമാം ഐക്യവേദി, മുസ്ലിം സംയുക്‌ത വേദി എന്നിവ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ബാബ്‌റി മസ്‌ജിദ്‌ പൊളിച്ച സമയത്ത്‌ മുസ്ലിം സമുദായത്തിന്‌ വേണ്ടി വാദിച്ചതിനാണ്‌ മഅ്‌ദനിയെ ആദ്യം കള്ളക്കേസില്‍ കുടുക്കിയത്‌. പിന്നീട്‌ അദ്ദേഹത്തെ സ്‌ഥിരം വേട്ടയാടുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. ഒരു സമുദായത്തെ നശിപ്പിക്കാനുള്ള ചിലരുടെ ഗൂഢ നീക്കങ്ങളാണ്‌ മഅ്‌ദനിക്കെതിരെ കാണുന്നത്‌. ഇതിനെതിരെ ഒറ്റക്കെട്ടായി നീങ്ങും. ഇതിനെതിരെ എറണാകുളത്ത്‌ പ്രകടനവും സമ്മേളനവും നടത്തും. പത്രസമ്മേളനത്തില്‍ പാച്ചല്ലൂര്‍ അബ്‌ദുള്‍ സലിം മൗലവി, സയിദ്‌ പൂക്കോയ തങ്ങള്‍ ബാഖവി, സയിദ്‌ മുനീബ്‌ തങ്ങള്‍ മലപ്പുറം എന്നിവര്‍ പങ്കെടുത്തു.


മഅദനിയെ പ്രതിയാക്കിയത് ഗൂഢാലോചന- പി.സി.എഫ്.

ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കുടുക്കിയ നടപടി ആസൂത്രിതമായ ഗൂഢാലോചനയുടെയും ഐ.ബി.യുടെ രഹസ്യ അജന്‍ഡയുടെയും ഭാഗമാണെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അശറഫ് പൊന്നാനി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ അന്‍സാരി കൊട്ടാരക്കര, സജീവ് താജുദ്ദീന്‍, ദിലീപ് താമരക്കുളം, ഇ.എം. അനീസ്, ഹാരിസ് പെരുവള്ളൂര്‍, അന്‍സാര്‍ കരുനാഗപ്പള്ളി, മുനീര്‍ഷ കരുനാഗപ്പള്ളി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വരുന്ന പഞ്ചായത്ത്, നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ നാടുകടത്തി ജയിലില്‍ അടയ്ക്കാനുള്ള സംഘപരിവാര്‍, വലതുപക്ഷ രാഷ്ട്രീയക്കാരുടെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പി.സി.എഫ്. ആരോപിച്ചു.
മഅ്ദനിയോട് മനുഷ്യത്വം കാട്ടണം- പി.ഡി.പി.

കോട്ടയം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാനുള്ള ബാംഗ്ലൂര്‍ പോലീസിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എം.എസ്. നൗഷാദ് പറഞ്ഞു. വികലാംഗനും നിരവധി രോഗത്തിനടിമയുമായ മഅ്ദനിയോട് മനുഷ്യത്വം കാട്ടാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം- അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.