പി.ഡി.പി.നിരാഹാരം രാണ്ടാം വാരത്തിലേക്ക്

ശാസ്താംകോട്ട: മഅദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വാര്‍ശ്ശേരിയില്‍ പി.ഡി.പി. നേതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഇന്ന് രണ്ടാഴ്ച പിന്നിടും. ആദ്യഘട്ടത്തില്‍ നിരാഹാരം അനുഷ്ടിച്ച പി.ഡി.പി.കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാജി പത്തനാപുരം,കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.ജെ.ദേവസ്യ,പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ എന്നിവരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വര്‍ക്കല രാജിനു പകരം പി.ഡി.പി.കോഴിക്കോട് ജില്ല വര്‍ക്കിങ് സെക്രട്ടറി ചന്ദ്രന്‍ പി.തൃപ്പണത്ത്, പത്തനാപുരം ഷാജിക്ക് പകരം  ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാജി കൃഷ്ണന്‍ , കെ.ജെ.ടെവസ്യക്ക് പകരം എറണാകുളം ജില്ലാ സെക്രട്ടറി വി.എം.മാര്‍സന്‍ എന്നിവരാണ് ഇപ്പോള്‍ നിരാഹാര സമരം നടത്തുന്നത്. നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകനായ ഗ്രോ വാസു, പ്രൊഫ.എം.എസ്.ജയപ്രകാശ്  എന്നിവര്‍ സത്യാഗ്രഹവേദിയില്‍ ഉപവാസം നടത്തി.
സമരത്തിന്‌ പിന്തുണയുമായി നിരവധി സംഘടനകളാണ് ഇതിനകം  സമരപന്തലിലെത്തി. ബഹുജന്‍ സമാജ് പാര്‍ട്ടി, സോളിഡാരിറ്റി,പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമരത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചു.
നാലാം ദിവസം
ശാസ്താംകോട്ട:അബ്ദുല്‍ നാസര്‍ മഅദനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അവസാനിപ്പിക്കണമെന്ന ആവശ്യവുമായി അന്‍വാര്‍ശ്ശേരിക്കു മുന്നില്‍ പി.ഡി.പി.നേതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം മൂന്നാംദിവസം പിന്നിട്ടു. അവശനിലയിലായ ഷാജി പത്തനാപുരത്തെ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള പോലീസിന്റെ ശ്രമം പി.ഡി.പി.പ്രവര്‍ത്തകര്‍ തടഞ്ഞു.

തുടര്‍ന്ന്, കരുനാഗപ്പള്ളി ഡിവൈ.എസ്.പി. പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി ഷാജിയെ അറസ്റ്റ് ചെയ്തു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പി.ഡി.പി.ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാജി കൃഷ്ണന്‍ നിരാഹാരം ആരംഭിച്ചു.  രാത്രിയില്‍,ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എത്തി ഷാജിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിച്ചിരുന്നു.

അതിനിടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു ബഹുജന്‍ സമാജ് പാര്‍ട്ടി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനയുടെ നേതാക്കള്‍ സമരപന്തലിലെത്തി. ഡോക്ടര്‍ നീല ലോഹിത ദാസ നാടാരുടെ നേത്രത്വത്തില്‍ ബി.എസ്.പി. സംസ്ഥാന നേതാക്കളായ സജി ചേരമാന്‍, അഡ്വ. പ്രഹ്ലാദന്‍ എന്നിവര്‍ സമരപന്തലിലെത്തി. പ്രമുഖ ദളിത്‌ ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോക്ടര്‍ എം.എസ്.ജയപ്രകാശ് സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു ഇന്നലെ ഉപവാസമാനുഷ്ടിച്ചു.

നിരാഹാരം രണ്ടാം ദിവസം

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രകടനം നടത്തുകയും നിരവധി പ്രമുഖര്‍ സമരസേനാനികളെ സന്ദര്‍ശിക്കുകയും ചെയ്തു. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് സ്‌കൂള്‍ കവലയില്‍ നിന്ന് തുടങ്ങിയ പ്രകടനം സമരനഗരിയില്‍ സമാപിച്ചു. പി.ഡി.പി ജില്ലാസെക്രട്ടറി സുനില്‍ഷാ, മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ തെങ്ങുംതറ, സെക്രട്ടറി എ.എം. ബാദ്ഷ, മഹിളാനേതാക്കളായ ശ്രീജാമോഹന്‍, രഹ്‌ന, സീന കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം പള്ളിശേരിക്കല്‍ നിന്ന് സമരവേദിയിലേക്ക് 2000ഓളം പേര്‍ പങ്കെടുത്ത അനുഭാവപ്രകടനവും നടന്നു.

ജമാഅത്തെ ഇസ്‌ലാമി കേരളഘടകം സെക്രട്ടറി എച്ച്. ഷഹീര്‍ മൗലവി, ജില്ലാപരിസ്ഥിതി മനുഷ്യാവകാശ ഏകോപന സമിതി കണ്‍വീനര്‍ ഓടനാവട്ടം വിജയപ്രകാശ് എന്നിവര്‍ വ്യാഴാഴ്ച നിരാഹാരസത്യഗ്രഹികളെയും അബ്ദുന്നാസിര്‍ മഅദനിയെയും സന്ദര്‍ശിച്ചു.

കൊല്ലം: ബംഗലൂരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ത്ത്  പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റു ചെയ്തു  നാടുകടത്താന്‍ നടത്തുന്ന നീക്കത്തിനെതിരെ  പി.ഡി.പി. സംസ്ഥാന ജില്ലാ നേതാക്കള്‍ അന്‍വാര്‍ശ്ശേരിയില്‍ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടെലിഫോണ്‍ വഴി ഭാസുരേന്ദ്ര ബാബുവാണ് സത്യാഗ്രഹം ഉത്ഘാടനം ചെയ്തത്.  പി.ഡി.ഐ. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്‌, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌  പത്തനാപുരം ഷാജി, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.ജെ ദേവസ്യ എന്നിവരാണ്‌ അന്‍വാര്‍ശ്ശേരിയില്‍ തയ്യാറാക്കിയ പ്രത്യേക സമരപ്പന്തലില്‍ നിരാഹാരം നടത്തുന്നത്‌. പി.ഡി.പി. സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച സമര പരിപാടികളുടെ ഭാഗമായാണ് നിരാഹാര സമരം.

പി.ഡി.പി. പ്രതിനിധി സംഘം നാളെ മുഖ്യമന്ത്രിയെ കാണും

കൊല്ലം: അബ്‌ദുള്‍ നാസര്‍ മഅ‌ദനിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട്‌ പി.ഡി.പി നേതാക്കള്‍ നാളെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ കാണും. രാവിലെ ഒന്‍പതു മണിക്ക്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസില്‍ വച്ചാണ്‌ കൂടിക്കാഴ്‌ച. ചെയര്‍മാനെ ബോധപൂര്‍വ്വം കേസ്സില്‍പ്പെടുത്തുകയായിരുന്നെന്നും കേസുമായി ബന്ധപ്പെട്ടു പാര്‍ട്ടി ലഭിച്ച വിവരങ്ങളും സംഘം മുഖ്യമന്ത്രിയെ ധരിപ്പിക്കും.      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.