ബംഗ്ലൂര്‍ കേസ് : വിചാരണ കര്‍ണാടകക്ക് പുറത്തേക്ക് മാറ്റണം - ജെ. എം.എഫ്.

ബംഗളൂരു: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി പ്രതിയായ ബംഗളൂരു സ്‌ഫോടന കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്നും വിചാരണ കര്‍ണാടകക്ക് പുറത്തേക്ക് മാറ്റണമെന്നും ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബംഗ്ലൂര്‍ ജയിലില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.  പ്രസ്തുത ആവശ്യം ഉന്നയിച്ചു ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മഅദനിയുടെ ജാമ്യാപേക്ഷ വൈകാതെ ഹൈകോടതിയിലും സമര്‍പ്പിക്കും.

കര്‍ണാടക പൊലീസില്‍ നിന്ന് മഅ്ദനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജുഡീഷ്യറി മുന്‍വിധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഫോറം ചെയര്‍മാന്‍ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. പൊലീസ് മഅദനിയെ പ്രതിയാക്കാന്‍ വേണ്ടി ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തി. സാക്ഷികളെയും തെളിവുകളും കെട്ടിച്ചമച്ചു. മഅദനിയെ ഭീകരവാദത്തിന്റെ മുഖമായി ഉയര്‍ത്തിക്കാണിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും യെദിയൂരപ്പ സര്‍ക്കാറിലെ ഭിന്നതകള്‍ മറച്ചുപിടിക്കാനും മഅദനിയെ ഉയര്‍ത്തിക്കാണിക്കുകയാണ്. കുറ്റപത്രവും തെളിവുകളും പരിശോധിച്ചതില്‍ നിന്ന് മനസ്സിലായത് നീതിപൂര്‍വം വിചാരണ നടന്നാല്‍ മഅദനിയെ പ്രതിയാക്കിയത് നിലനില്‍ക്കില്ലെന്നാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഭീകരാക്രമണ കേസുകള്‍ അന്വേഷിക്കുന്നതില്‍ ഏറ്റവും അനുയോജ്യമായ എന്‍.ഐ.എ പുനരന്വേഷണം നടത്തണമെന്നും കേസ് വിചാരണ കേരളത്തിലേക്കോ മറ്റേതെങ്കിലും സംസ്ഥാനത്തേക്കോ മാറ്റണമെന്നും ആവശ്യപ്പെടുന്നത്. കാമറ പ്രവര്‍ത്തിപ്പിക്കുന്നതിന് ജയില്‍ മുറിയില്‍ 24 മണിക്കൂറും ലൈറ്റുകള്‍ തെളിച്ചിടുന്നതിനാല്‍ മഅദനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. ഇതുമൂലം പ്രമേഹ രോഗം മൂര്‍ച്ഛിക്കുകയാണ്. വിചാരണ തടവുകാരന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും മഅദനിക്ക് ഉറപ്പാക്കണം.

മഅദനിക്ക് വേണ്ടി കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മഅദനി വിഷയത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ മനുഷ്യാവകാശ സമ്മേളനം നടത്തും.

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി, ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികളായ ഭാസുരേന്ദ്രബാബു, അഡ്വ.കെ.പി മുഹമ്മദ്, എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി. സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ സബാഹി, മുഹമ്മദ്‌ റജീബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് ഭാരവാഹികള്‍ മഅദനിയെ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചത്. മഅദനിയുമായി രണ്ട് മണിക്കൂറോളം സംഘം സംസാരിച്ചു. നിയമനടപടികള്‍ അടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.