കൈരളി കാത്തിരിക്കുന്നു, പ്രാര്‍ത്ഥനകളോടെ

പ്രിയ നേതാവിന്റെ വരവിനായി കാത്തിരിക്കുകയാണ് കൈരളിയിലെ പതിനായിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കു വേണ്ടി ലാഭേച്ഛയില്ലാതെ ശബ്ദിക്കുമ്പോള്‍ തന്നെ കാത്തിരിക്കുന്നത് പൂമെത്തയല്ലെന്നു കഴിഞ്ഞ കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടും സധൈര്യം കര്‍മ്മ വീഥിയില്‍ ചങ്കുറപ്പോടെ  നിലനിന്ന ധീര വിപ്ലവകാരിയാണ് അബ്ദുല്‍ നാസ്സര്‍ മഅദനി. ജീവിതത്തില്‍ ഒരിക്കലും നിലപാടുകളില്‍ സന്ധി ചെയ്യാന്‍ തയ്യാറായില്ല എന്ന ഒറ്റ കാരണത്താലാണ് കോയമ്പത്തൂര്‍ കേസിനു പിന്നാലെ ബാംഗ്ലൂര്‍ കേസിലും അദ്ദേഹം പ്രതിയാക്കപ്പെട്ടതും നിരന്തരമായ പീഢനങ്ങള്‍ക്കു വിധേയമാക്കപ്പെടുന്നതും.

കഴിഞ്ഞ ആഗസ്റ്റ് മാസം പതിനേഴാം തിയ്യതി പരിശുദ്ധ റമളാനില്‍ അറസ്റ്റിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോടടുപ്പിച്ച് അബ്ദുല്‍ നാസര്‍ മഅദനി ലോകത്തോട് വിളിച്ചു പറഞ്ഞത് താന്‍ ഈ കേസില്‍ താന്‍ നിരപരാധിയാണെന്നും ചിലര്‍ മന:പൂര്‍വ്വം തന്നെ ഈ കെസ്സില്‍ പെടുത്തുകയായിരുന്നുമെന്നാണ്. അദ്ദേഹത്തിന്റെ വാദഗതികള്‍ അക്ഷരം പ്രതി ശരിവെക്കുന്ന കാര്യങ്ങളാണു ഈ കേസില്‍ പിന്നീട് നടന്നത്. കേസ്സിന്റെ നിജസ്ഥിതി അന്വേഷിക്കുകയും സത്യാവസ്ഥ ലോകത്തെ അറിയിക്കുകയും ചെയ്ത പത്രപ്രവര്‍ത്തകയെ രാജ്യദ്രോഹ കേസില്‍ പെടുത്തി വേട്ടയാടുന്നതാണു നാം കണ്ടത്. സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടായിട്ടും മതിയായ ചികിത്സ ലഭ്യമാക്കാത്തതു കാരണം രോഗങ്ങള്‍ മൂര്‍ച്ചിച്ചു. ജയിലില്‍ അതീവ പ്രകാശമുള്ള ബള്‍ബുകള്‍ ഇരുപത്തിനാലു മണിക്കൂറും പ്രാകാശിപ്പിക്കുന്നതു കാരണം കാഴ്ച ശേഷിക്കു പോലും കാര്യമായ തകരാറു സംഭവിച്ചു എന്ന അശുഭകരമായ വാര്‍ത്തകളാണു വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും ന്യായപൂര്‍വ്വകമായ ഒരു വിധി ഉണ്ടാകാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.
 

രാഷ്ട്രീയത്തിലെ കള്ളനാണയങ്ങള്‍ക്കെതിരെയും അപഥസഞ്ചാരികള്‍ക്കെതിരെയും നിര്‍ഭയനായി സമര രംഗത്തേക്കിറങ്ങാന്‍ നമുക്കൊരു മഅദനിയേ ഉള്ളൂ തിരിച്ചറിവില്‍ നിന്നാണ് മഅദനിയുടെ അസാന്നിദ്ദ്യം നമ്മെ ഏറെ വേദനിപ്പിക്കുന്നത്. അധികാര സ്ഥാനത്തിരുന്നവരുടെ മൌനാനുവാദത്തോടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെ പ്രതീകമായ ബാബരിയെ ഫാസിസ്റ്റുകള്‍ തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ അതിനെതിരെ പ്രതിഷേധ കൂട്ടായ്മക്കു കരുത്തു പകരാന്‍‍, ബാബരിയുടെ പുനര്‍നിര്‍മ്മാണത്തിനായി ഫൈസാബാദിലേക്കു മാര്‍ച്ച് നടത്താന്‍, ഭാരതാംബയുടെ മക്കളെ തമ്മിലടിപ്പിച്ചും ജീവനോടെയും അല്ലാതെയും കൂട്ടക്കുരുതി നടത്തിയ സംഘപരിവാര്‍ ഭീകരതക്കെതിരെ ജനങ്ങളെ ഉത്ബുദ്ധരാക്കാന്‍, രാജ്യത്തിന്റെ വിഭവങ്ങള്‍ കുടുംബ സ്വത്തു കണക്കെ കയ്യടക്കിവെച്ചിരിക്കുന്ന സവര്‍ണ്ണലോഭിക്കെതിരെ പോരാട്ടത്തിന്റെ പുതിയ ഭൂമിക തീര്‍ക്കാന്‍, താഴ്ന്ന ജാതിക്കാരനായി പിറന്നതിന്റെ പേരില്‍‍ അധികാരസ്ഥാനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപെട്ട ദളിത് മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍, ജനസംഖ്യക്കു ആനുപാതികമായി സംവരണം വേണമെന്നു വീറോടെ വാദിക്കാന്‍, സി.കേശവന്റെ പാത പിന്തുടര്‍ന്നു രണ്ടാം നിവര്‍ത്തന പ്രക്ഷോഭത്തിനു മുന്‍ നിരയില്‍ നില്‍ക്കാന്‍ നമുക്കു ഒരെയൊരു മഅദനിയേ ഉണ്ടായിരുന്നുള്ളൂ. പകരം വെക്കാനില്ലാത്ത അനീതിക്കെതിരെ സന്ധി ചെയ്യാത്ത ആ ധീര പോരാളിയുടെ മോചനത്തിനായി പ്രര്‍ത്ഥനാപൂര്‍വ്വം നമുക്കു കാത്തിരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.