മഅദ്നിക്ക് ജാമ്യം നല്‍കണം -കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍

കല്‍പറ്റ: കര്‍ണാട ജയിലില്‍ രോഗങ്ങള്‍കൊണ്ട് പ്രയാസപ്പെടുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ന്നാസിര്‍ മഅദ്നിക്ക് ജാമ്യംനല്‍കണമെന്ന് മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പത്തു വര്‍ഷത്തോളം മഅദ്നി തമിഴ്നാട് ജയിലില്‍ കഴിഞ്ഞു. ഇത് ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിട്ടല്ല. കേവലം ഒരു വിചാരണ തടവുകാരനായിട്ടാണ്. ഈ കാലയളവില്‍ നിരവധി പീഡനങ്ങള്‍ അനുഭവിച്ചതിനുശേഷം അദ്ദേഹത്തെ തികച്ചും നിരപരാധിയാണെന്ന് കണ്ട് കോടതി മോചിപ്പിക്കുകയാണുണ്ടായത്. മനുഷ്യാവകാശ ധ്വംസനമാണ് തമിഴ്നാട് ഗവണ്‍മെന്‍റ് ചെയ്തത്. ഇതുപോലെതന്നെ കര്‍ണാടക സര്‍ക്കാറും കുറ്റാരോപിതനായ ഇദ്ദേഹത്തിന് ജാമ്യംപോലും നല്‍കാതെ വീണ്ടും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ മനുഷ്യസ്നേഹികളെ നൊമ്പരപ്പെടുത്തുന്നതാണ്. പലരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയെന്നത് ഒരു സ്വാഭാവികനീതി മാത്രമാണ്. സങ്കുചിത രാഷ്ട്രീയം ജാമ്യം ലഭിക്കുന്നതിന് തടസ്സമായികൂടാ. കര്‍ണാടക മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിന് സത്വരനടപടി സ്വീകരിക്കണമെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരു മനുഷ്യന്‍െറ ജീവന്‍ ഏറ്റവും വിലപ്പെട്ടതാണെന്നും കര്‍ണാടക മുഖ്യമന്ത്രി പ്രത്യേകം ഓര്‍ക്കണമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
മഅദ്നിക്ക് നീതി തേടി പി.ഡി.പി നടത്തുന്ന ബഹുജന സമ്പര്‍ക്ക പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രിക്കുള്ള നിവേദനത്തില്‍ ഒപ്പിട്ട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം മൊയ്തീന്‍ ചെമ്പോത്തറ ഒപ്പ് ഏറ്റുവാങ്ങി. വയനാട് ജില്ലാ നേതാക്കളായ ബാപ്പൂട്ടി കല്‍പറ്റ, ലത്തീഫ് കമ്പളക്കാട്, ഗഫൂര്‍ മാണ്ടാട്, ആരിഫ് മുട്ടില്‍, സി.എച്ച്. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.