പിറവത്ത് മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തും : പി.ഡി.പി


കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി.പ്രവര്‍ത്തകര്‍ മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തുമെന്ന് പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജയിലില്‍ മഅദനിയെ സന്ദര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈയിലാണ് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തീരുമാനം വ്യക്തമാക്കിയ കത്ത് ചെയര്‍മാന്‍ നല്‍കിയത്. തുടര്‍ന്ന് എറണാകുളത്ത് നടന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ചെയര്‍മാന്റെ തീരുമാനം ചര്‍ച്ചചെയ്ത് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷ്പക്ഷ നിലപാട് എടുക്കാന്‍ തീരുമാനം. മുഴുവന്‍ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും മഅദനി നിര്‍ദേശിച്ചതായി പൂന്തുറ സിറാജ് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ സമാജ് വാദി  പാര്‍ട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ദിവസം കേരളത്തില്‍ പി.ഡി.പി ആഹ്ളാദ ദിനം ആചരിക്കുമെന്നും സിറാജ് പറഞ്ഞു.മഅദനി ജയിലില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും  കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്നും സിറാജ് പറഞ്ഞു.

മഅദനിയുടെ ജീവന്‍ രക്ഷിക്കുക എന്നാവശ്യപ്പെട്ട് 30 ന് പി.ഡി.പി കൊല്ലത്ത് പീരങ്കി മൈതാനിയില്‍ മനുഷ്യാവകാശ പരിപാടി സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ്, വൈസ് ചെയര്‍മാന്‍മാരായ സുബൈര്‍ സബാഹി, കെ.കെ. വീരാന്‍ കുട്ടി, സംഘടനാ സെക്രട്ടറി കൊട്ടാരക്കര സാബു, സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, കണ്ണൂര്‍ നിസാര്‍ മത്തേര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.