മഅദനിയുടെ ജയില്‍വാസം ജനാധിപത്യ അടിത്തറയെ ബാധിക്കുന്ന മൗലിക പ്രശ്നം - ഒ. അബ്ദുറഹ്മാന്‍


ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുമായി ബന്ധപ്പെട്ട വിഷയം ഒരു വ്യക്തി ജയിലിലടക്കപ്പെട്ട പ്രശ്നം എന്ന അര്‍ത്ഥത്തില്‍ നിസ്സാരവത്ക്കരിക്കാവുന്നതല്ലെന്നും മറിച്ച് , രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയ അടിത്തറയെ തന്നെ ബാധിക്കുന്ന മൗലികമായ പ്രശ്നമാണതെന്നും ‘മാധ്യമം’ എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. 'മഅദനിയും മനുഷ്യാവകാശ ലംഘനവും' എന്ന വിഷയത്തില്‍ പി.സി.എഫ് ജിദ്ദാ ഘടകം സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ഓരോരുത്തര്‍ക്കും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി,  ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. അത്തരത്തില്‍ മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് ആദ്യത്തെ ജയില്‍വാസം കഴിഞ്ഞു തന്‍െറ നിരപരാധിത്വം തെളിയിച്ചു  തിരിച്ചെത്തിയ മഅദനി ലോകത്തോടു വിളിച്ചുപറയുകയും അതനുസരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്ത ആളാണ്. എന്നാല്‍ ഇന്ത്യയിലെ ഭരണകൂട ഭീകരത അദ്ദേഹത്തെ വീണ്ടും വേട്ടയാടി ജയിലലടക്കുകയും ജാമ്യം ലഭിക്കാവുന്ന എല്ലാ വഴികളും കൊട്ടിയടക്കുകയും ചെയ്യുകവഴി ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ അടവുകള്‍ പയറ്റി പരാജയപ്പെടുമ്പോള്‍ വിരോധം തീര്‍ക്കാന്‍ കരിനിയമങ്ങളുണ്ടാക്കി ആര്‍ക്കെതിരെയും ചുമത്താനുള്ള അനുവാദവും അധികാരവും നമ്മുടെ പൊലീസിനു ലഭിക്കുന്നതോടെ നിരപരാധികള്‍ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കപ്പെടുന്ന അത്യന്തം ഗുരുതരാവസ്ഥയാണ് നിലവിലുള്ളതെന്നും ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു .

വിവിധ സംഘടനാ പ്രതിനിധികളെയും പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിച്ചു നടന്ന ചര്‍ച്ച സിറാജ് കൊല്ലം നിയന്ത്രിച്ചു. ഒരിന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മഅദനിക്ക് തന്‍േറതായ  അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ ജനാധിപത്യ രാജ്യത്ത് അവകാശമുണ്ടെന്നും അതിനോട് മറ്റുള്ളവര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാമെന്നും ഗോപിനാഥ് നെടുങ്ങാടി വ്യക്തമാക്കി. മഅദനിക്ക് നീതി ലഭിക്കാന്‍ ഏപ്രില്‍ 30 ന് കൊല്ലത്ത് ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച് മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് പി.സി.എഫ് പ്രതിനിധി ദിലീപ് താമരക്കുളം അറിയിച്ചു. ഒ.ഐ.സി.സി പ്രതിനിധി ശറഫുദ്ദീന്‍ കായംകുളം, നവാസ് വെമ്പായം (നവോദയ ), മനാഫ് മൗലവി ( ജമാഅത്ത് ഫെഡറേഷന്‍ ), മെഹബൂബ് പത്തപ്പിരിയം (തനിമ ),  അഡ്വ. മുനീര്‍ (ഐ.ഡി.സി ) ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രതിനിധി പി.എ മുഹമ്മദ്, രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രതിനിധി ശരീഫ് മാസ്റ്റര്‍ വെളിമുക്ക്, അബ്ദുല്‍ ഗനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.രാഷ്ട്രീയ-മത-സാംസ്കാരിക-മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു പൊതു വേദി രൂപവത്കരിക്കുന്നതിന് മുന്‍കൈ എടുക്കാനും തീരുമാനിച്ചു.

ഷറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ പി.സി.എഫ് ജിദ്ദ ഘടകം ഉപദേശക സമിതി ചെയര്‍മാന്‍ സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ കൂടിയ ചര്‍ച്ചാ വേദിയില്‍ ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും മീഡിയ സെല്‍ കണ്‍വീനര്‍ ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.